ഒരു കുഞ്ഞു സ്വപ്നമെങ്കിലും കാണാത്ത,
മനുജർ കാണുമോയീ ഭൂവിൽ സംശയം.
ഒരു മൂളിപ്പാട്ടാണെങ്കിലും പാടാത്ത-
യൊരു മർത്ത്യൻ കാണുമോയീ ധരിത്രിയിൽ.
അഭിലാഷങ്ങളും സ്വപ്നങ്ങളും കൊണ്ടു
ഹൃദയത്തിൽ, സ്വർണക്കൂടാരങ്ങൾ തീർത്തു;
സുഭഗത്വം മുറ്റിനിൽക്കുന്ന നാളുകൾ,
വരുമെന്നു പ്രതീക്ഷിക്കുന്നു മാനവർ.
അകതാരിൽക്കാണുന്ന സ്വപ്‌നമൊക്കെയും
വെറുതേയാകാതിരുന്നാൽ സന്തോഷിക്കാം;
ഇനി മുന്നോട്ടുള്ള കാലങ്ങളിൽ പ്രതീ-
ക്ഷകളെല്ലാത്തിനും സാഫല്യം കാണുമോ!