(Uma)
കുളികഴിഞ്ഞീറനുടുത്ത്
ഇലച്ചീന്തിൽ പ്രസാദവുമായ്
വലംവച്ചെത്തും പുലരിപെണ്ണിന്
പുടവഞൊറിയും പൂങ്കാറ്റേ.
അവളുടെ കാർകുന്തൽ
ചുരുളിൽ ചൂടാനൊരു കൂടമുല്ല
മലർമാല കോർത്തിടുമോ?
മഞ്ഞിന്റെ തൂവലാൽ കിന്നരി തൂക്കിയ
പുഷ്പകിരീടമൊന്ന് അണിയിക്കുമോ?
കളംകളം പാടുന്ന അരുവികളാലൊരു
പാദസരം തീർത്തു നൽകിടുമോ?
മോഹങ്ങളാൽ കോർത്ത സ്വപ്നങ്ങളുമായ്
ചാരെ ചേർത്തു നടന്നിടാമോ?
ഏഴഴകോടവൾ നവോഢയായ് എത്തുമ്പോൾ
എഴുതിരി വിളക്കായ്
പടിപ്പുര കോലായിൽ കാത്തുനിൽക്കാം.
പുലരിപ്പെണ്ണിനെ വരവേൽക്കാനായ്
പൂങ്കുയിൽ സുന്ദരീ നീ പാടുകില്ലെ?
പാറിപ്പറന്നും മധുരമായ് പാടിയും
മറുപാട്ട് പാടിയും എത്തുമോ
കിളിക്കൂട്ടമെ?