(Saraswathi T)
നീണ്ടിടം പെട്ട മിഴികളില്ലാ
നീളൻ ചുരുൾമുടിച്ചാർത്തുമില്ലാ
മിന്നിത്തിളങ്ങും കവിൾത്തടവും പിന്നെ
മന്ദഹാസത്തിന്റെ മായയില്ലാ....
ഒന്നുമില്ലൊന്നുമെനിയ്ക്കായി ചെന്നിണം
ചോരത്തുടിപ്പാർന്ന ഹൃത്തുമാത്രം!
വർഗവർണങ്ങളോ ജാതിമതാന്ധമോ
തെല്ലുംപുരളാത്ത ചിന്തമാത്രം!
ചങ്കെടുത്തിന്നു പറിച്ചുകാട്ടാം
ചെമ്പരത്തിയെന്നുരിയാടൊലാ !
നേരെ പറയുവാൻ മാത്രമറിയുന്ന
ചേതനയാണെന്റെതെന്നു സത്യം.
നേരിൻ പൊരുളുകൾ മാത്രമറിയുന്ന
തൂലികയാണെന്റെ കൂടെയിന്നും..!
പൊൻതിളക്കത്തിൽ ഭ്രമിക്കയില്ലാ...
സമ്പാദ്യമായിട്ടുമൊന്നുമില്ലാ
സത്യംപറയുന്ന നന്മവിളയുന്ന
സങ്കല്പലോകമാണെന്റെയുള്ളിൽ
ജീവരക്തത്തിൻ ചുവപ്പുവർണം
ഏറെയിഷ്ടം എനിക്കെന്നുമിന്നും..
എങ്ങും സമത്വം പുലരുമെന്ന
നന്മയാണെന്നുമെൻ തത്വശാസ്ത്രം!