നൊമ്പരത്തിൻ്റെയാ മാസ്മരരശ്മികൾ,
മന്ദമായ് മിഴികളിൽ വീണടിഞ്ഞു.
മന്ദസ്മിതങ്ങൾ മറന്നൊരാ രാവിൽ,
മൗനങ്ങളെന്നെ പുൽകിനിന്നു.
മറക്കാനെനിക്കു കഴിയാതെയെന്നുമെൻ,
മൗന സരോവരം നീരണിഞ്ഞു.
നിശയുടെ മാറിൽ നിർവൃതി തേടിയെൻ,
മൂകാനുരാഗം നിഴൽവിരിച്ചു.
നിത്യസ്വപ്നത്തിൻ പ്രതിച്ഛായയെന്നിൽ,
മുന്തിരിവള്ളിയായ് പടർന്നു മെല്ലെ.
വീണടിഞ്ഞയീ കാർമുകിൽ നീളെ,
നറുമഴയായൊന്നു പെയ്തുവെങ്കിൽ.
നിത്യവസന്തത്തിൻ സ്വപ്നങ്ങളെല്ലാം,
മുഗ്ദ്ധലാവണ്യമായ് തീർന്നുവെന്നിൽ.
സപ്തസ്വരത്തിൻ പൊൻചിറകിലേറി,
ആത്മാവുമെല്ലെ പറന്നുയർന്നു.
അർദ്ധനീലിമ നിറയുമെൻ മിഴികളിൽ,
അശ്രുകണങ്ങൾ തങ്ങിനിന്നു.