രണ്ടിണക്കിളികളേപ്പോൽ നാം പാടിപ്പറന്നു
നടന്നൊരീ നദീക്കരയെ, മറക്കുകയോ?
ആ നദിയുടെയരികത്തിരുന്നോർക്കുന്നു
ഞാനിന്നു, നാമോടിക്കളിച്ചൊരാ നാളുകൾ.
മറക്കാൻ കഴിയുമോ ജീവനുള്ളിടത്തോളം,
നീയെന്നോടൊപ്പമുണ്ടായിരുന്ന നാളുകൾ
എത്ര ഋതുക്കൾ മാറിയും മറിഞ്ഞും പോയി-
യെന്നാകിലും ഞാനോർക്കുന്നാദിനങ്ങളെ.
നമ്മൾകണ്ട സ്വപ്നങ്ങളൊക്കെ പങ്കുവച്ചാ-
സ്വദിച്ചതും ഇന്നലെയെന്നപോലോർക്കുന്നു.
ആ നാളുകളിനിത്തിരിച്ചെത്തില്ലയൊരിക്കലു-
മെന്നറിയാമെങ്കിലും മനം കൊതിക്കുന്നു.
നീയെന്നെ വിട്ടുപിരിഞ്ഞതിൻ ശേഷമൊന്നു-
റങ്ങിയിട്ടില്ല ഞാൻ സ്വസ്ഥമായിന്നേവരെയും.
ഇനിയൊരു ജന്മമെനിക്കു കിട്ടുകിലന്നു നീ,
എന്നോടൊപ്പമുണ്ടാകണമെന്നൊരാശ മാത്രം!