ഹിമകണങ്ങളൊഴുകി വരുന്നു
തൃണം മൂടിയമേടുകളിൽ.
നിറംചാർത്തുമീ സൂര്യോദയത്തിൽ,
അഴകോലുമോമൽ കുളിരലകൾ.
പ്രണയനിലാവിലലിയുന്നിതാ-
നിൻ ചെമ്മാനച്ചോപ്പുള്ള ചെഞ്ചുണ്ടുകൾ.
നീരദങ്ങളിൽ നീർത്തുള്ളികൾ മെല്ലെ,
നീർക്കുടങ്ങളായ് വീണുടയുന്നു.
നിദ്ര പുൽകാതെ പതുങ്ങിയിരിപ്പൂ
മിഴിക്കോണിലെൻ വെൺതാരകം.
നിശയുടെമാറിൽ പൊഴിഞ്ഞിടുന്നുവെൻ,
നിശാഗന്ധിതൻ സുഗന്ധങ്ങൾ.
നിദ്രാവിഹീനമാം രാത്രിയനന്തമായ്...
വർഷമേഘത്തിൽ കുരുങ്ങിക്കിടന്നു.
മഞ്ഞണിഞ്ഞ മാമലയെ തൊട്ടുണർത്തി,
വന കല്ലോലിനിയൊഴുകിടുന്നു.
നിർവൃതിയേറുമീ നിമിഷങ്ങളെന്നിൽ,
നിതാന്ത സ്വപ്നമായ് തീർന്നിടുന്നു.