മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഒരു നവ മുകുളമായ്
പൂവാടി തന്നിൽ
ഒരു നൂറു കനവുമായവൾ പിറന്നു,
പാതിവിടരുന്നതിൻ
മുൻപിലേതോ
പാപത്തിൻ കൈകളിൽ
ഞെരിഞ്ഞമർന്നു!

നീതിദേവത പോലും
മിഴിനീരണിഞ്ഞു,
നിയതി പോലുമിതിൽ
നിശ്ശബ്ദമായിതോ!
പൈതലാണവൾ
പതിതയായ്ത്തീർന്നു തൻ-
പിതാവിൻകരങ്ങളാലതി ഹീനമായ്... 

പിഞ്ചിളം മേനിയെ

പുണരേണ്ടതാം കൈകൾ 

പിച്ചിയെറിഞ്ഞിതോ

ക്രൂരമായ് നിർദ്ദയം;

പടവാളെടുക്കണോ,

പിണമായി മാറ്റണോ,

പാഴ്മരമൊന്നിനെ

പിഴുതങ്ങെറിയണോ!

 

അമ്മയാകു,ന്നവൾ

പിഞ്ചിളം പെൺകൊടി,

പത്തുവസ്സിലി-

തെന്തു പാപം!

അമ്മിഞ്ഞയുണ്ടു

കൊതിതീരാ പ്രായത്തിൽ:

അച്ഛനാണത്രേ

മൃഗീയ ജന്മം സ്വന്തം

അരുമക്കിടാവിനെ...

 

കൈതവമോലാത്ത

പൈതലോ പേറുന്നു

കല്മഷമുള്ളിൽ,

പിതാവിന്റെ വിത്തിനെ;

കാലം കലികാല-

മെന്നോർത്തു കളയാതെ

കാലപുരിക്കു താ-

നവനെയയയ്ക്കണം!

 

നരനായ്പ്പിറന്നതിൽ

ലജ്ജിക്ക നാമൊക്കെ,

നരാധമനാകുമാ

വന്യവൃഷത്തിനു,

നാരിയെ നേരായി-

ക്കാണാത്ത ശ്വാവിന്,

നരകത്തിൽ പോലു-

മിടം ലഭിക്കാതെ പോം!

 

തൻ പിഞ്ചുപൈതലിൻ

ജീവിതം ഹോമിച്ച

പാപത്തിൻ ഭാരം

പൊറുക്കുമോ മന്നിടം?

പലരുണ്ടൊളിഞ്ഞും

തെളിഞ്ഞുമിതുപോലെ

മനുജനായ് മണ്ണിൽ-

പ്പിറന്ന കിരാതന്മാർ!

 

നീതിയും ന്യായവും

നോക്കേണ്ടതി,ല്ലതി-

നീചമായ്ത്തന്നെ

വിധിക്കേണം ശിക്ഷയും;

നാലാളു കാൺകെ-

യുടുതുണിയുരിയിച്ചു

നാൽക്കാലിയിൽ കെട്ടി

ചാട്ടയ്ക്കടിക്കണം!

 

അമ്മയായ്, ദേവിയാ-

യെന്നെന്നും മാനിച്ചു

നാരിയെ വാഴ്ത്തിയ

പൈതൃകമെങ്ങു പോയ്;

ഇന്നവൾ മാറി,

വെറും ഭോഗവസ്തുവായ്,

എന്നെങ്കിലുമൊരു

മോചനമുണ്ടാമോ?

 

പെണ്ണായി മണ്ണിൽ-

പ്പിറന്ന നാൾ തൊട്ടവൾ

മണ്ണായി മാറുംവരെയും

സഹിക്കണോ?

ശമിക്കുന്നതില്ലെന്റെ

കോപതാപങ്ങൾ,

ജ്വലിക്കുന്നിതുഷ്ണ-

പ്രവാഹമായ് മാറുന്നു!

*സ്വപിതാവിന്റെ പീഡനത്താൽ ഗർഭിണിയായ പത്തു വയസ്സുകാരിക്ക് എട്ടാം മാസത്തിൽ ഗർഭഛിദ്രം അനുവദിച്ചുകൊണ്ടുള്ള ഒരു കോടതി വിധി കഴിഞ്ഞ ദിവസം വന്നിരുന്നു. സാക്ഷര കേരളത്തിന്റെ ഏറ്റവും ലജ്ജാവഹമായ സംഭവം!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ