(O.F.Pailly)
നീർക്കുമിളപോൽ പൊഴിയുമീ ജീവിതം,
തെളിനീരണിയാൻ വെമ്പിനിന്നു.
മൃദുമാനസങ്ങൾ മയങ്ങുന്നരാവിൽ,
മധുവൂറും പൂക്കൾ വിടർന്നു മന്നിൽ.
പൊലിയുന്ന ജീവൻ്റെ നൊമ്പരത്താൽ,
പകലിൻ്റെ മാറിലെൻ മിഴിനിറഞ്ഞു.
സുരഭില യാമത്തിൻ പ്രഭയുണർന്നു
ഇരുളിൽ തിരഞ്ഞുവെന്നന്ത:പുരം.
നടുമുറ്റത്തൊരു ശാലീനഭാവമായ്,
ശാന്തമായ് തെളിഞ്ഞുവെൻ തുളസീദളം.
തേങ്ങുന്ന ഹൃദയത്തിൻ രോദനത്തിൽ,
കാണുന്നു ഞാനെൻ വാസഗേഹം.
കുളിരേകുമോർമ്മയിൽ മുങ്ങിനിന്നു
മധുരസ്മരണയാൽ മനംനിറഞ്ഞു.
കിന്നരംമീട്ടുമീ വാതിലിന്നപ്പുറം,
പുഞ്ചിരിച്ചോടിയ ബാല്യകാലങ്ങൾ.
പൂക്കൂടയേന്തി പാറിപ്പറന്നൊരാ
പൂത്തുമ്പിയെപ്പോൽ കഴിഞ്ഞകാലം.
പൈലി.0.F
തൃശൂർ.