മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(ഷൈലാ ബാബു)

അമ്മതന്നുദരത്തിൽ

സുതനായ് പിറന്നതു; 

പൊയ്പ്പോയ ജന്മത്തിൻ

വൈരിയായിരുന്നുവോ!

 

ഇടനെഞ്ചിൻ നോവിലും

വാത്സല്യ കുസുമമായ്,

ജനനി തൻ മാറിലെ

ചൂടേറ്റുറങ്ങി നീ!

 

തീ തിന്നൊരായുസ്സിൽ

മുറ്റും സഹിച്ചവൾ,

നെയ്ത്തിരി നാളമാ-

യെരിഞ്ഞതുമെന്തിനായ്!

 

തോരാത്ത കണ്ണീരിൻ

മുത്തുകളാലൊരു,

മാല കൊരുത്തവ-

ളർച്ചന ചെയ്തതും;

 

കഷ്ടനഷ്ടത്തിൻ 

ചിതയിൽ കരിഞ്ഞതും;

കനകത്തിളക്കത്തിൽ

നിന്നെയെത്തിച്ചിടാൻ!

 

തല്ലാതെ തഴുകിയ

നിൻ നീചകരങ്ങളി-

ന്നമ്മയെ തല്ലുവാ-

നുയർന്നതോ കഷ്ടമേ!

 

തീപാറും കൺകോണി-

ലൊഴുകിയ മദനീരിൽ,

തിളച്ചതോ നിന്നിലെ

കാട്ടാളഭാവങ്ങൾ!

 

കനിവിനായ് യാചി-

ച്ചഴലുന്നൊരംബയെ,

ക്രൂരമായ് ചതച്ചതും

കാടത്തമല്ലയോ?

 

ഏതേതു ഗംഗയിൽ

കഴുകിക്കളഞ്ഞിടും;

ഏഴു ജന്മത്തിലെ

ശാപദോഷങ്ങളെ?

 

സർവം ക്ഷമിച്ചിടും

ദേവിയായവളെന്നു-

മർത്ഥിച്ചിടുന്നതും തവ,

ഭാഗ്യോദയത്തിനായ്..!

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ