കരയരുതു നീ, മമഭാരതാംബേ തെല്ലു-
മരുതരുത് കണ്ണീർപൊഴിച്ചിടല്ലേ!
ചിരിതൂകിടേണമീ കുടിലസിംഹാസനം
പരമസത്യത്തേ ഹനിച്ചിടുമ്പോൾ.
ദുരിതക്കയങ്ങളിൽ നിലതെറ്റിവീണുപോം
നരജന്മദുരിതത്തെ പാട്ടിലാക്കാൻ,
ദുരമൂത്തകഴുകനു,മധികാരകേന്ദ്രവും
ഇരകൾക്കുമേൽ വട്ടമിട്ടുനിൽപ്പൂ!
ചിരകാല ചൂഷിതജനതയ്ക്ക് മോചന -
വരമായി വന്നൊരവധൂതവൃദ്ധൻ!
(Sreeni G)
ഭരണകൂടം തീവ്രവാദച്ചുമപ്പേകി
ജരവീണ കൈകൾ വിലങ്ങിലിട്ടു.
മരണമെത്തുംവരേയ്ക്കവനുടെ കുറ്റങ്ങ -
ളൊരുവരി പോലും കുറിച്ചതില്ല!
പരദു:ഖശാന്തിതേടും മനസ്സിൽ,വിഷ-
പ്പരലുതപ്പും നീച നീതിശാസ്ത്രം!