മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(ഷൈലാ ബാബു)

ആരോ കുറിച്ചിട്ട ജാതകച്ചിന്തുകൾ,
ആത്മാവിൽ നീറും കനലുകളായ്! 

ചന്ദനമണമേറ്റു നെയ്ത മോഹങ്ങളും,
കരിയിലക്കാറ്റിൻ ചിറകിലായി!

കെട്ടിപ്പിണയും ദശാസന്ധിയാകവെ,
ജന്മദോഷത്തിൻ പ്രതിസ്ഫുലിംഗം! 

മംഗല്യഭാഗ്യം പടികടന്നീടവേ,
മധുരസ്വപ്നങ്ങളൊലിച്ചുപോയി! 

ആദ്യാനുരാഗത്തിൻ താമരപ്പൊയ്കയിൽ,
ആശ്ലേഷമലരായ് മധു ചൊരിഞ്ഞു!

ഒരു പ്രേമലതയായ് ചുറ്റിപ്പടർന്നിടാ-
നെത്രയോ രാവിൽ കൊതിച്ചിരുന്നു! 

മനതാരിലിന്നുമാ, തേനൂറുമോർമകൾ,
കുളിരുള്ള,സമ്മാന നിമിഷങ്ങളും! 

ആനന്ദ സാഗരതീരത്തൊരു ദിനം,
അധരാമൃതത്തിൻ രുചിയറിഞ്ഞു! 

ഒരു പകൽക്കിനാവിലരികിലണഞ്ഞവൻ,
ഒരു ശ്യാമമേഘമായ് പൂണു നിന്നു! 

അനിർവചനീയമാമനുഭൂതി ലഹരി-
യായന്തരംഗത്തിൽ പടർന്നിറങ്ങി! 

കനവിന്റെ ഓമനപ്പീലികൾ വാടവേ,
കദന കാളിന്ദിയിൽ മുങ്ങി നീന്തി! 

അകലെയായൊഴുകുന്ന പ്രണയനദിയിലെ,
മൂഢസ്വർഗത്തിൻ മടിയിലായി!

പൂക്കാത്ത വാസന്ത ശോകനക്ഷത്രമായ്,
മൗനത്തടവറ പൂകി നിന്നാൾ!

ഒരു രാഗമേഘമായ് തഴുകിത്തലോടിടാൻ,
ഒരു മഴത്തുള്ളിയായലിഞ്ഞുചേരാൻ! 

കതിരിടുന്നൊരുപിടിസ്വപ്ന, പ്രതീക്ഷകൾ,
സ്വയംവരപ്പന്തലായണിഞ്ഞൊരുങ്ങി..!

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ