എന്നും നമിക്കുന്നു
ഗുരുനാഥരെയെൻ,
ശക്തൻ്റെ മണ്ണിൻ
കഥ തീരുവോളം.
ശാന്തമായൊന്നു
ചിന്തിക്കുവാൻ, മാനസം
ശാന്തമാകുന്നൊരു
കാലമില്ല.
കലികാലത്തിൻ സ്വപ്നദർശനം,
വാനവീഥിയിൽ ഞാൻ കാണുന്നുവിന്നും.
ത്രേതായുഗത്തിലെ
ശ്രീരാമനല്ല ഞാൻ,
മാലിനീതീരത്തെ
മാൻപേടയുമല്ല.
വിരഹമറിഞ്ഞതാം
നിമിഷങ്ങളിന്നും
വിധിയെ പഴിച്ചു
കഴിയുന്നു ഞാനും.
വിവരങ്ങളെല്ലാ-
മറിയുന്ന നിങ്ങൾ,
വിധിയുടെ വിരിമാറി-
ലകപ്പെട്ടുവല്ലോ!
ശക്തൻ്റെ മണ്ണിൽ
ശക്തിയായ് തീരുമീ,
ശരത്കാല രാവിൻ്റെ
ശതകോടി സ്പന്ദനം,
സ്മൃതികളിൽ
നെയ്തൊരാ സ്വപ്നങ്ങളിന്നും
സർവസമ്മാനമാ-
യേകിടുന്നു.
വിസ്മയിക്കുന്നു
ഞാനന്നുമിന്നും,
വിരസമാകുന്നൊരെൻ
ജീവിതത്തിൽ.
വണങ്ങാമൊരുകോടി-
ജന്മത്തിലും,
വാർദ്ധക്യമെന്നെ-
യലട്ടുമ്പോഴും.
സ്വസ്ഥമാകേണ്ട
കാലത്തിലും നിങ്ങൾ,
സ്വപ്നസദൃശമീ-
യരങ്ങിലെത്തി.
കണ്ണീർ പടരുന്ന
കാഴ്ചകൾ കാണുവാൻ,
കമലദളം പോലി-
ങ്ങെത്തിയല്ലോ.