(Saraswathi T)
യതോധർമസ്തതോജയ മന്ത്രമുതിരുന്ന-
തെൻ കാതിലിന്നും മുഴങ്ങുന്ന നാദമായ്
ഇന്നീ കുരുക്ഷേത്ര സംഗര ഭൂമിയിൽ
വീണുകിടക്കുകയാണു ഞാനെങ്കിലും
ഒരു തിരശ്ശീലയിലെന്നപോൽചിത്രങ്ങ-
ളെത്രയെന്നോ തെളിയുന്നതിന്നോർമയിൽ
സോദരന്മാരൊത്തു രമ്യഹർമ്യങ്ങളിൽ
മോഹനമായ വനാന്തരശോഭയിൽ
ഏറിയമോദാലതികൗതുകത്തൊടേ
നാളുകൾപോയതറിയാദിനങ്ങളിൽ!
അന്ധപിതാവിന്റെയന്നത്തെവാത്സല്യ -
മെങ്ങോനയിച്ചതാണന്നെൻമനസ്സിനെ
അന്നു നീ തന്നതില്ലമ്മേ ദിശാബോധ -
മിത്തിരിയെങ്കിലുമീയുള്ളവനായി
നന്മമനസിൽ പകരേണ്ടയാൾതന്നെ
യേതോവിമൂകപ്രതിഷേധമാർന്നപോൽ
നേത്രയുഗ്മത്തെയും മൂടി നിശ്ശബ്ദയായ്
അന്ത: പുരംപൂകി പിന്നെന്തുചെയ്തിടാൻ!
സാധ്വിയാണെങ്കിലും നേർവഴികാണാതെ
സീമന്തപുത്രനും സോദരന്മാരുമായ്
എത്രയപഥ സഞ്ചാരമധർമങ്ങൾ
എത്രയോ കണ്ണുനീർവീഴ്ത്തിയീ മണ്ണിലായ്!
ഗാന്ധാരരാജന്റെയേഷണിയത്രയും
പാകതയോരാത്ത കർണപുടങ്ങളിൽ
തേൻമൊഴിയായി കുളിർമനൽ കീ, അതു
പാടേപതിഞ്ഞു പോയൂൾത്തടംതന്നിലായ്!
പൂജ്യരായുള്ളവരേറെ നിരന്നൊരാ
രാജസദസ്സിലന്നേറെയഹങ്കാര-
മോടെയാപാഞ്ചാലകന്യകാരത്നത്തെ
മാതൃസമാനയാം ധീരവനിതയെ
ചേലാഞ്ചലത്തിലായ് ,വാർകുന്തളത്തിലായ്
വാശിയോടെ വലിച്ചേറെയിഴച്ചനാൾ
എന്തെന്റെയമ്മേയരങ്ങത്തു വന്നില്ല -
യെന്നെയന്നെന്തേവിലക്കിയതില്ല നീ...?
ദുർമതിയാർന്നൊരീപുത്രന്റെ ചെയ്തികൾ
അന്നേ തടഞ്ഞിരുന്നെങ്കിലിന്നീവിധം
പാതിജഡമായിമണ്ണിലിഴയുന്നൊ-
രീവിധിമാറ്റിടാമായിരുന്നില്ലയോ?
സ്വാർത്ഥനാം താതന്റെമാനസത്തിൽനിന്നു -
മന്ധകാരംപകർന്നേകിയീപുത്രനും ....
ഇത്തിരി വെട്ടത്തിനായ്കൊതിെച്ചങ്കിലും
ദു:ഖത്തൊടൊപ്പമായന്ധകാരത്തെയും
സ്വച്ഛമായന്നാ പരിണയത്തോടൊപ്പ -
മമ്മേവരിച്ചവൾഎങ്ങനെ നൽകുവാൻ!
നേർവഴിവിട്ടു ചരിക്കുന്നമക്കൾക്കു
ധർമോപദേശങ്ങൾ കാതിലെത്തീടുമോ ....?
വാത്സല്യപൂർവ്വമായ് നീയെന്നെയെങ്കിലും
ചേർത്തൊന്നണച്ചുനിൻ നന്മനൽകീടുകിൽ
ആ ലാളനത്തിന്റെയോർമകളെന്നിൽ
കുളിരാർന്നു നിന്നുതളിർത്തേനെ
പിന്നെത്തണലായി നിന്നുഞാൻ
കൂടപ്പിറപ്പുകൾക്കൊക്കെയും നേർവഴികാട്ടി
ചരിത്രത്തെമാറ്റിടാനൊട്ടുകഴിഞ്ഞേനെ-
യെന്നുതോന്നുന്നമ്മേ ...
കുറ്റപ്പെടുത്തിയതല്ല ജനനിനീ
വിശ്വൈകധാത്രി പോലത്ര പരിപൂർണ !
തൻമക്കളെപ്പോലെമറ്റുകിടാങ്ങളെ-
യെന്നുമേ നെഞ്ചോടുചേർത്തുപിടിച്ചവൾ!
പാതി മരിച്ചതനുവോടെ വിങ്ങും
മനസ്സുമായ് നിന്നെയെന്നമ്മേ നമിപ്പു ഞാൻ!
വീര സ്വർഗത്തിലേക്കെന്നെ നയിക്കുവാൻ
ആരോ വരുന്നുണ്ടതല്ലയെൻ മോദത്തി -
നേറെഹിതകരം ഗാന്ധാരപുത്രിനിൻ
പാവനമാം കരമെന്നെതലോടട്ടെ,
മാതാവിനങ്കത്തിൽഞാൻമയങ്ങീടട്ടെ!