മൂടിയെൻ നേത്രങ്ങളിലിരുൾ പടലങ്ങളാ-
യരുണോദയത്തിൻ ശോഭയുമന്യമായ്
വിഭാതം വിടർന്നതില്ലിന്നെന്റെ മുന്നിലും
നിശ്ശബ്ദമെന്നുൾത്തടമാകെ തളർന്നിതാ...
കൂടെയില്ലൊരാളുമിന്നെന്നെ കരുതുവാൻ
കരുണയില്ലാത്തൊരീ കാല കുസൃതികൾ!
നൊടിയിടയ്ക്കുള്ളിലപ്രത്യക്ഷമായൊരാ
വെളിച്ചത്തിൻ രാജികളെങ്ങു മറഞ്ഞുവോ?
നോവുമെൻ ഭൂതകാലത്തിന്നോർമയിൽ
തിളച്ചുമറിഞ്ഞെന്നുള്ളിൻ കനലുകൾ
തനിയേ പൊരുതേണമാലംബമില്ലയേ,
വേഗേന തപ്പിത്തടഞ്ഞെണീറ്റിരുന്നു.
ദീർഘനിശ്വാസത്തിലൂർജം പെരുകവേ,
ഓർത്തെടുത്തെന്നിലെ കർമരംഗങ്ങളെ;
തീർക്കുവാനുണ്ടേറെ സുന്ദര കാവ്യങ്ങ-
ളിന്നലെ കുറിച്ചിട്ട കടലാസ്സ് തേടി ഞാൻ!
ചോരും പ്രതീക്ഷകളക്ഷിതൻ കോണിലെ
നീർമണിമുത്തായുതിരുന്നു മൂകമായ്!
അച്ഛന്റെ സന്തത സഹചാരിയായൊരാ
വടിയൊന്നീ മൂലയിൽ ചിരിപ്പതുണ്ടോ?
കണ്ണടയുണ്ടായിരുന്നെങ്കിലെന്നാശിച്ചു
വടിയെന്ന താങ്ങിനായേറ്റം തിരയവേ,
അന്ധകാരത്തിന്റെ ചുഴിയിലമർന്നിട്ടു
ദിശയറിയാ, പലകുറി ചുറ്റിക്കറങ്ങി ഞാൻ!
സ്വന്തബന്ധങ്ങൾക്കു ബാദ്ധ്യതയായിടാ-
തഭിമാനിയാണു ഞാനന്ധയായീടിലും
ഉണ്മതന്നുൾക്കാഴ്ച വൈഡൂര്യകാന്തിയി-
ലുല്ലാസ ധ്വനിലയ സാരംഗിയായ് മനം..!