കൈയെത്തും ദൂരത്തായ്
തൂലികയൊന്നും
അതിനടുത്തായൊ-
രെഴുത്തോലയും വേണം.
ഓലയിലെഴുതുവാൻ
കവിതയുണ്ടാകണം,
കവിത ചുട്ടെടുക്കാൻ
മനസ്സിലുണ്ടാകണം-
നഷ്ടബോധത്തിന്റെ
തീക്കനൽക്കൂട്ടുകൾ.
(കരിഞ്ഞൊട്ടു പോകാനും
പാടില്ലയല്ലോ!)
വേവുന്ന കവിതയതു
വാങ്ങി വച്ചീടുവാൻ
ഹൃദയമൊരു ചൂടാറാ-
പ്പാത്രമാവേണം!
ഈലോക സൗന്ദര്യം
കാണുവാൻ കൺകളും,
പൊട്ടിച്ചിരിയും
വിതുമ്പലുമൊരുപോലെ-
കേൾക്കുവാനായുള്ള
കാതുകളും വേണം;
നന്മ നിറഞ്ഞൊരു
ചേതനയും വേണം.
ഈശ്വരാധീനം,
ഗുരുത്വവും വേണം,
ഭാവനയും പദ-
സമ്പത്തുമൊരുപോലെ!
ജീവിതം കണ്ടുള്ള
ലോകപരിചയം, നല്ല-
കാവ്യങ്ങൾ വായിച്ച
കാര്യവിവരം വേണം,
കവിതയ്ക്കു മാത്രമായ്
ധ്യാനിച്ചിരിക്കണം!
കവിതയെഴുതുന്നതൊരു
ചില്ലറക്കാര്യമ,-
ല്ലറിയണം നിങ്ങളെൻ
കവിസുഹൃത്തുക്കളേ!