മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഏറ്റവും നല്ല
അന്ത്യ ശുശ്രൂഷ ലഭിക്കുന്നത്
ഓണപ്പൂക്കളത്തിലിടം കിട്ടുന്ന
വർണപ്പൂക്കൾക്കാവും.

പലനാട്ടിലെ 
പല തൊടിയിലെ
കൂടെപ്പിറപ്പുകളോടൊപ്പം
അകത്തളത്തിൽ തന്നെ
നിലവിളക്കിനെ സാക്ഷിയാക്കി
ചുറ്റും കെടാതെ കത്തും
ചെരാതുകൾക്കൊപ്പം 
അന്ത്യയാത്ര ചൊല്ലാൻ വരുന്നവർക്കായ്
തൃക്കാക്കരയപ്പന്റെ തിരുമുമ്പിൽ
കാത്തു കിടക്കാം പത്തു നാൾ. 

പലയിതളായ് , ഛിന്നഭിന്നമായ്
ചിതറിക്കിടക്കുന്ന മേനിയെ
ഒരു നോവുമേൽക്കാതെ
മൃദുമായ് മാത്രം സ്പർശിക്കു -
മോരോ കൈകളും. 

ഇടക്കിടക്കായ് കൈക്കുടന്നയിൽ
തളിക്കുമിത്തിരിത്തുള്ളികൾ 
മാത്രം മതിയാവും 
ഇനിയധികമില്ലാത്ത
ജീവന്റെ നനവിന് ഉണർന്നിരിക്കാൻ .  

സദ്യയും , പാട്ടും, കൈ കൊട്ടിക്കളിയും
തിരുവാതിരയുമൂഞ്ഞാലാട്ടവും
കഴിയുന്നയൊടുക്കത്തെ സന്ധ്യയിൽ,
ഇത്തിരിക്കുഞ്ഞനാം തുമ്പക്കും,
രാജനായ് വാണ കൃഷ്ണ കിരീടത്തിനും ,
തെച്ചിക്കും, മുക്കുറ്റിക്കും,
കാക്കപ്പൂവിനും , മന്ദാരത്തിനും 
ഒന്നിച്ചൊരിടത്തായന്ത്യ വിശ്രമം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ