ഓണപ്പുലരിയി,ലന്നൊരു നാളിൽ
ഒരു കൂടപ്പൂവുമായ് വന്നണഞ്ഞു -
യെന്നുള്ളിന്റെയുള്ളിൽ
നിറപൂക്കളമായി നീ
പൂർണ്ണേന്ദുവിൻ പുതുനിലാവായി
ചിരിവാരിവിതറി,യെന്നുള്ളിൽ
ഞൊറിപ്പാവാടയിൽ പാറി -
യോണത്തുമ്പിയായി നീ
മാനസ്സപ്പുഞ്ചിരിപ്പൂവാടിയിൽ
ഓണപ്പൊലിമതൻ സ്നേഹസൗമ്യങ്ങൾ
നേരായറിഞ്ഞല്ലോ,നിന്നിൽ ഞാൻ
ഓർമ്മതൻ ഊഞ്ഞാലുകെട്ടി നമ്മൾ
കാലപ്പരപ്പിൽ തുഴഞ്ഞകന്നു
പുഴയഴകിന്മേലൊഴുകി നമ്മൾ
അഴകേഴും കാലം കടന്നുപോയി
തുമ്പികളെത്ര പറന്നു പിന്നെ
തുമ്പപ്പൂവെത്ര കൊഴിഞ്ഞു പോയി
വർണ്ണച്ചിറകുള്ള സ്വപ്നങ്ങളൊക്കെയും
ചിത്രശലഭങ്ങളായിമാറി
തിരുവോണനാളിലെ തിരുമുറ്റത്തെന്നും
തിരയുന്നു നമ്മളെ നമ്മൾ , നന്മയാൽ -
തിരയുന്നു നമ്മളേ, നമ്മൾ !!