ചന്ദ്രനെ
മേഘക്കീറുകൾ വളഞ്ഞിരിക്കിന്നു.
നിലാവിപ്പോൾ പരക്കുന്നില്ല
പരൽമീനുകൾ നിശ്ശബ്ദരാണ്.
പകലോനെ പാട്ടിലാക്കൻ
തന്ത്രങ്ങൾ പണിപ്പുരയിലാണ്
കള്ളക്കണ്ണീരുമായി മേഘയണികൾ
ഇടയ്ക്കിടെ മുഖംമിനുക്കാൻ ശ്രമിക്കുന്നുണ്ട്
പറവകളും നിശ്ശബ്ദരാണ്
മേഘതമ്പ്രാക്കളെ
ആട്ടിയോടിച്ചിരുന്ന,
നിലാവിന്റെ തോഴൻ തെന്നൽ
മുദ്രാവാക്യം വിളിച്ച്
മേഘക്കൊടി പിടിച്ചിരിക്കുന്നു.
നിയമപണ്ഡിതൻ,
വാൽനക്ഷത്രത്തെ നാടുകടത്തി
ചന്ദ്രനെ അനുകൂലിച്ച
വെള്ളരിപ്രാവിന് ചിറകില്ലാതായി
നക്ഷത്രകുഞ്ഞുങ്ങൾ തെരുവിലിറങ്ങിയില്ല
ശുക്രനും ശനിയും
ചന്ദ്രന്റെ ദയനീയതയിൽ
വ്യാകുലപ്പെട്ടമർന്നിരുന്നു
പക്ഷംചേർന്ന തെന്നലിനോട്
മുഖം കറുപ്പിച്ച വാവൽ
പിഴഅടക്കാനാവാതെ വറുതിയിലാണ്
മേഘക്കീറിനെ പ്രതിരോധിക്കാൻ
പോയ സൂര്യനോ
കടൽപരപ്പിലെ മീൻകൂട്ടത്തെ
കണ്ട് മാനം ചുവപ്പിച്ച്
കടലിലിറങ്ങാൻ നിൽക്കുന്നു.
ഒരുതുള്ളി അനുകൂല ശബ്ദത്തിനായി
ഇരകൾ കേഴുമ്പോൾ
നിശബ്ദരായിരുന്നവരിവർ
ശബ്ദിക്കുമ്പോഴേക്കും
സമയം അതിക്രമിച്ചിരിക്കും.