ശീതീകരിച്ച ചില്ലുപെട്ടിക്കുള്ളില്‍
ശ്വാസം മുട്ടുമ്പോള്‍,
എന്നെ മൂടുന്ന പുഷ്പചക്രങ്ങളുടെ ഭാരം
അസഹ്യമാവുമ്പോള്‍,
ഞാന്‍ തിരഞ്ഞത്
എന്റെ സ്വപ്നങ്ങളിലെ
വെളുത്ത ചിറകുള്ള മാലാഖമാരെ.
കൊതിച്ച മരണം ഒരറ്റാക്കായ് തുടിച്ച നിമിഷം
നിലച്ചു തീരുന്ന പിടച്ചിലിനായി
തിടുക്കം കാട്ടിയത്
ഉണരാതെ ഉറങ്ങാനായിരുന്നില്ല.
ഉയിരില്ലാത്ത ലോകത്തിലേക്ക് ഉണരാനായിരുന്നു.
അസ്വസ്ഥമായ പകലുകളുടെ രാത്രികളില്‍
ചെമ്പന്‍ കുതിരകളെ പൂട്ടിയ വെള്ളിത്തേരില്‍
വെളുത്ത ചിറകുള്ള മാലാഖമാർ.
കൂടെ വെള്ളാരം കണ്ണുകളും സ്വര്‍ണത്തലമുടിയുമുള്ള
ഒരു കുഞ്ഞു മാലാഖയും.
പിന്നെ എന്നെയും ഒപ്പം കൂട്ടി
മെല്ലെ മെല്ലെ ഉയരങ്ങളിലേക്ക്.
ചുറ്റും കണ്ട നിസ്സംഗ ഭാവം നിഴലിച്ച കണ്ണുകള്‍ക്കിടയില്‍
ഞാന്‍ പരതിയത്
ഒരു ജോഡി വെള്ളാരം കണ്ണുകള്‍.
കുതിരക്കുളമ്പടി കാതോര്‍ത്തു കിടക്കവെ
ഞാനറിഞ്ഞു -
ഉരുണ്ടു കൂടുന്ന കനത്ത മൗനം തീര്‍ത്ത
മനം പുരട്ടല്‍.
പിന്നിടുന്ന നിമിഷങ്ങളെന്നെ അസ്വസ്ഥനാക്കെ
ചില്ലുപെട്ടി തള്ളിത്തുറക്കാന്‍
ഒടുവിലായൊരു വിഫലശ്രമം!
പിന്നെ മണി മുഴങ്ങി.
ഞാനും മണ്ണിലേക്ക്...