(O.F. പൈലി)
മാമ്പഴ സ്മൃതികൾ പിന്നെയും മന്നിൽ,
മാരിവില്ലലകളായ് ചമഞ്ഞുനിന്നു.
മനതാരിലാശകൾ നിറച്ചൊരാക്കാലങ്ങൾ,
മനസ്സിൻ്റെ വിങ്ങലായ് തുടിച്ചുനിന്നു.
മാലോകർക്കെല്ലാ-
മാനന്ദമേകുന്ന,
മൗന സരോവര-
മാകുമീ കാവ്യം.
പുലരിതൻ മാറിൽ പുല്ലാങ്കുഴലുമായ്,
തുയിലുണർത്തീടാ-
നൊരുങ്ങി വന്നു.
ആമോദമോടെ നിൻ
മാകന്ദശാഖയിൽ,
ആശയോടിന്നും ഞാൻ
നോക്കിനിൽപ്പൂ.
അനിവാര്യമാണെന്ന -
തറിയുന്നു ഞാനെൻ,
ആർദ്രമാകുന്നൊരാ ഹൃദയതാളം.
ആഴിയിൽപ്പോലു-
മലിയാത്ത ശോകം,
രാഗാർദ്രമായ് നീ നിറച്ചുവെന്നിൽ.
അഴലുകൾക്കിടയിലും അറിയുന്നുവെൻ,
അനന്തമായ് നീളുന്ന ജീവിതയാനം.
ആകസ്മികമാം അനുഭവങ്ങളിലിന്നും
ഏതോ വിഷാദം പൊഴിയുന്നു മന്നിൽ.
അനവദ്യയാമങ്ങൾ അനുദിനമെന്നെ,
അനുരക്തനാക്കി-
ത്തീർത്തിടുന്നു.
അണിയാത്ത വളകളായ് തീരുന്ന മോഹം,
ആശ്രയത്തിന്നായ് കൊതിച്ചിടുന്നു.
ആലംബഹീനർ-
ക്കാശ്വാസമേകുവാൻ,
നിന്നാദ്യകാവ്യമിന്നും പൂത്തുനിൽപ്പൂ.