(ഷൈലാ ബാബു)
*കർഷകൻ*
കർഷകപ്പാട്ടിന്റെ
താളക്കൊഴുപ്പിനാൽ
തങ്കക്കതിരുകൾ
തലയെടുപ്പിൽ!
അരമുറുക്കീടുന്ന
സാധു മനുഷ്യർതൻ
കഠിനപ്രയത്നങ്ങ-
ളന്നമായ് മാറുന്നു!
*കടൽ*
അലകടൽ പുളിനത്തി-
ലാർത്തലച്ചീടുന്ന
തിരമാലക്കൺകളിൽ
ദുഃഖാഗ്നിയോ!
ആഴിയിൽ മേളിക്കും
കായലും പുഴകളും
കാട്ടാറു മരുവിയു-
മൊന്നുപോലെ.
*പ്രകൃതി*
പുലരിയിലീറനണിഞ്ഞു-
യർന്നീടുന്ന
മഞ്ഞണിക്കുന്നുകൾ,
മാമലകൾ!
കോമള, ശ്യാമള
ദൃശ്യ വിരുന്നുകൾ
നയനാമൃതങ്ങളാം
സൗന്ദര്യധാമങ്ങൾ!
*ആകാശം*
അഭ്രപാളികൾക്കിടയി-
ലൂടോടി ഞാൻ
ആക്കിളിവാതിലി-
ലൂടൊന്നു നോക്കി.
മഴമേഘമേതോ
രഹസ്യം മൊഴിഞ്ഞതാൽ
ശുഭ്രവർണങ്ങൾ
കരിമുകിലായ്!
*പുഴ*
അരുമയായൊഴുകുന്ന
നീല ജലാശയം;
ശാലീന സുന്ദരി
വാഹിനിയായ്!
നൂപുര ധ്വനികളാൽ
ശിഞ്ജിതം പാടി നീ,
കമനനാം കടലിൽ
ലയിച്ചൊഴുകീടുമോ?