നിത്യവുംനിൻകിനാക്കളിൽ
ഒരു പുഷ്പമായ് വിരിയട്ടെ ഞാൻ!
തപ്തനിശ്വാസമേൽക്കവേ, നിൻ്റെ
ഹൃത്തിലായ് ചേർന്നലിയുവാൻ..
വിണ്ണിൽനിന്നുംപറന്നിറങ്ങുന്ന
വെളളിമേഘങ്ങൾ പോലെ നാം
കാലചക്രത്തിരിച്ചിലേൽക്കാത്ത
കാമനകൾ മേയുന്നിടം.
ലക്ഷ്യമാക്കിക്കുതിച്ചുപാഞ്ഞിടും
അത്രമേൽ സ്നേഹമാർന്നിടും ..
വാർമുകിൽ നിറച്ചാർത്തുകൾ വാരി
മോഹചിത്രം വരച്ചിടും
കാറ്റിലൊട്ടുമേ ഭാരമില്ലാതെ
പട്ടമായ് പറന്നീടവേ,
നമ്മെനമ്മൾ മറന്നുപിന്നെയും
സ്വർഗകാന്തി നുകർന്നിടും!
മാമകപ്രേമമാസ്വദിച്ചു നീ
മായികാ ന്യത്തം ചെയ്യവേ ,
മന്ദമായ് പാട്ടുമൂളിയെത്തിടും
തെന്നൽപോലും ലയിച്ചിടും..
കാലമെത്ര കഴിഞ്ഞു പോകിലും
കാഴ്ചകൾ മാഞ്ഞു പോകിലും
നിഷ്ക്കളങ്കമാം സ്നേഹമെന്നതിൽ
മറ്റൊരു പേരായ് മാറിടും
ഞാൻ നീയെന്നുള്ള ഭേദചിന്തയാൽ
നമ്മളൊന്നുമോർക്കാത്തവർ
നന്മതൻ പ്രതിരൂപമാർന്നിടും
നമ്മെനമ്മൾ മറന്നിടും!