അരികിൽ നീയണയ്കി ലകതാരിൽ വിരിയുമീ-
യരുമയാം മലർവാടി വെറുതെയായീ.
അഴിച്ചു വയ്ക്കട്ടെ ഞാനീയരുമയാംകാർ കൂന്തലിൽ
അഴകോടെയണിഞ്ഞൊരീ മലർമാലിക.
കപോലത്തിൽ തെളിയുന്ന മൃദുലമാം ചുംബനത്തിൻ
കുളിരാർന്നോര നശ്വരപ്രണയസാക്ഷ്യം,
കഴുകട്ടെ മിഴിനീരിന്നൊഴുക്കിനാൽ ഇനിമേലിൽ
കരളിലായവയൊന്നും തെളിഞ്ഞിടാതെ..
ഒരിയ്ക്കലുമിനിയെൻ്റെ മലരിതൾ മൃദുവാർന്നോ-
രധരത്തിൽ മന്ദഹാസം വിരിയുകില്ലാ...
ഇനിയെൻ്റെ പുലരികൾ കിളിനാദമുഖരിത
മധുരിതപുളകമിതറിയുകില്ലാ...
മഴവില്ലിൻ ചാരുതയും, മനമേറെ രമിച്ചുള്ള
മഴമേഘനിനാദവും ഇനിയുമില്ലാ...
സമയതീരങ്ങളെ നാം തഴുകി മുന്നേറിടുമ്പോൾ
സ്മരണയിൽ തെളിയുന്ന മധുര ചിത്രം ,
മറവിതന്നാഗാധമാം പടുകുഴിയിലേയ്ക്കവ
മടിയ്ക്കാതെ മറക്കാനായുപേക്ഷിച്ചിടാം ..
നിനവിനെ നിയന്ത്രിയ്ക്കാം, നിൻ്റെ സാമീപ്യമെത്താൻ
കൃതിയ്ക്കുമെന്നാശകളെ തടവിൽ വെയ്ക്കാം ...
ഒരിയ്ക്കലുമവനിൻ്റെയരികിലേയ്ക്കോടിയെത്തി -
കനിവോലും മിഴിയിണ നനച്ചു കൂടാ..
അവിടെ നിൻ നവനീത സമാനമാം മാനസത്തെ -
യൊരു നാളുമഴൽ നൽകിയടുത്തു കൂടാ...!