മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sathy P)

കർണ്ണികാരം മഞ്ഞ-
ത്തുകിലണിഞ്ഞു,
കണ്ണനു കണിയാ-
യൊരുങ്ങി നിന്നു;
സ്വർണ്ണ പട്ടാംബരം
ചാർത്തി നിന്നു,
വസുധതൻ മനമായ്
വയലേലകൾ... 

ദേശാടനക്കിളി-

ക്കൂട്ടമെല്ലാം

പലപല ദേശങ്ങൾ

താണ്ടിയെത്തി;

ഗ്രീഷ്മക്കൊടും വെയിൽ

നാളങ്ങളിൽ

ഗ്രാമത്തിൻ ഭംഗി

വിളങ്ങി നിന്നു.

 

ഒരു വിഷുനാൾകൂടി-

യിങ്ങണഞ്ഞു,

ഒരുനൂറു സ്വപ്നങ്ങ-

ളിതൾ വിടർന്നു,

കർഷക സ്വപ്‌നങ്ങൾ

പൂവണിയും

വിളവെടുപ്പിൻ

കാലമല്ലോ വിഷു!

 

ഓട്ടുരുളിയിൽ കാലം

കണിയൊരുക്കി,

ഓടിയകലുന്നു

ദിനരാത്രങ്ങൾ...

കണിവെള്ളരിക്കകൾ,

കൊന്നപ്പൂക്കൾ,

കാർഷികbസമൃദ്ധിയിൽ

കൺനിറയ്ക്കാം!

 

നിലവിളക്കിൻ പ്രഭ,

കോടിമുണ്ടിൻ ശോഭ,

സ്വർണ്ണനാണ്യത്തിൻ

സുവർണ്ണ കാന്തി;

കൈനീട്ടമേകുന്ന

കാരണവർ,

കണികണ്ടുണരുന്ന

കുഞ്ഞുങ്ങളും...

 

പശു, പക്ഷിജാലങ്ങൾ-

ക്കായും കണി

പതിവായിക്കാലങ്ങ-

ളായ്ത്തുടർന്നു,

അരിയെറിഞ്ഞാദിത്യനെ

വന്ദിക്കാം,

കണ്ടത്തിൽ വിത്തെറി-

ഞ്ഞാനന്ദിക്കാം...

കാർഷിക സംസ്കാരം

കാത്തുനിർത്താൻ

കാത്തിരിക്കാം

നമുക്കോരോരോ 

കാലത്തും!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ