രാത്രികളിൽ തവ
കൂന്തലഴിച്ചും
മിന്നും പ്രഭയായ്
ഒന്നു തെളിഞ്ഞും
പിന്നെ മറഞ്ഞും
നിർത്താതങ്ങു ചിരിച്ചും
പെരുവഴിയിൽ കത്തും
കണ്ണിൽ നൂറ്റാണ്ടിൻ
പകയുള്ളിലൊതുക്കി
ചുടുചോര കുടിക്കാൻ
എത്തുകയില്ലെന്നാരു
പറഞ്ഞു.
കരിമ്പനക്കുന്നിലെ
പനയോല പകുത്തും
നറു വെറ്റില തിന്ന്
ചുണ്ടു ചുവന്നും
പൊന്തക്കാട്ടിൽ
അടവികൾ തീർത്തും
നീല നിലാവിൻ
പാലൊളിയിൽ നീ
പക തീർക്കാൻ
എത്തുകയില്ലെന്നാരു
പറഞ്ഞു.
നീല ചുരുൾമുകിലു പറക്കും
പാലപ്പൂ ഗന്ധമുതിർക്കും
പാതി മുറിഞ്ഞൊരു രാവു
പിറക്കും നേരം
വടു വൃക്ഷക്കൊമ്പുകൾ
ചായും പവനൻ
പുകയൂതിരസിക്കും
പിന്നിൽ നിഴലായ് വന്നുനടക്കും
തൂ വെള്ളക്കോലത്തിൽ
മുന്നിലുദിക്കും
ലാസ്യം മോഹനമെന്നു
ക്ഷണിക്കും പിന്നതി
ഭീകരരൂപമെടുക്കും
ഉള്ളിൽ നട്ടുനനച്ചൊരു
പ്രതികാരത്തിൻ
വിത്തുമുളയ്ക്കാൻ
ഒന്നു ശ്രമിക്കും .
നാട്ടുമൈനകൾ ,കാട്ടു കിളികൾ
ചേക്കയുണരണ നേരം
കൂമൻ മൂളും നരിമടയിൽ
അവളെത്തുന്നു
ഒടുങ്ങാത്ത പകയുമായവൾ
തിരിച്ചെത്തുന്നു
കടക്കണ്ണിൽ കാമത്തിൻ
ഒളിമിന്നും പ്രഭയില്ല
മോഹങ്ങൾ മുറിച്ച
മുറിപ്പാടിൽ തീപിടിച്ചും
അടങ്ങാത്ത പകയുമായ്
അവൾ തിരിച്ചെത്തുന്നു
പിന്നെയും എത്ര
പകലൊടുങ്ങുന്നു
നിശകൾ വീണുടയുന്നു
നിലയ്ക്കാത്തൊരു
പ്രവാഹം പോൽ അവൾ
അതു തുടരുന്നു .
കഥകളു പലതും
കേട്ടൊരു തലമുറ
പരതുകയാണിതിൻ പൊരുൾ
നേരു മറന്നൊരുവഴികളിൽ
കാലം കെട്ടൊരു കാലം
അരോപിച്ചിയെറിഞ്ഞൊരു
പൂവിൻ നെടുവീർപ്പിൽ നിന്നും
നേരു നെറിയും
അളന്നൊരു കഥയായ്
മുത്തശ്ശിക്കഥയായ്
നേരിൻ വഴി
ഒന്നുമറന്നോർക്കൊരു
താക്കിതായ് ,ആ
പ്രതികാരത്തിൻ കഥ കെട്ടുകഥ
നാട്ടിൽ ചുറ്റി നടപ്പൂ ...