അന്തരാത്മാവിനുള്ളിൽ വിരിഞ്ഞിടും,
വർണസുരഭില ചെമ്പനീർ മുകുളങ്ങൾ!
അനുരാഗവല്ലരി തളിരിട്ടുപൂക്കവെ,
ആനന്ദകണങ്ങളായശ്രുനീർത്തുള്ളികൾ!
ജീവാംശ ഭ്രൂണങ്ങളൊരുമയിൽ വളരവെ,
ജീവത്തുടിപ്പുകളറിഞ്ഞിടും നിമിഷങ്ങൾ!
മധുവൂറുമനുഭൂതിത്തുള്ളിയായൊഴുകവെ,
കോരിത്തരിച്ചിടുന്നമ്മതൻ ചിത്തവും!
ദൈവം വിരിയിച്ചോരിരട്ടത്തുടിപ്പുകൾ,
രണ്ടിലപ്പൂക്കളായൊരുഞെട്ടിൽ പിറക്കയായ്!
ആയിരമാകുല കുസുമലതാദികൾ,
ഒഴുകിടും തെന്നലിലാടിയുലയവെ,
പാതി വിരിഞ്ഞൊരു ശോകപുഷ്പങ്ങളായ്,
ബലഹീന സൂനുക്കളായി പിറന്നവർ!
ഭിന്നരാണെങ്കിലും ദൈവം വിരിയിച്ച,
കാരുണ്യദലങ്ങളായ് കനിവിന്റെ വാടിയിൽ!
ജീവാമൃതം പോലമ്മ തൻ കരങ്ങളിൽ,
ദിവ്യസമ്മാനമാം മിഴിയിണപ്പൂക്കളായ്!
അമ്മ ചുരത്തീടുമമ്മിഞ്ഞപ്പാലിന്റെ,
മാധുര്യം നുണഞ്ഞവർ ലാളനാക്കരങ്ങളിൽ.
താരാട്ടിന്നീണത്തിലാലോലത്തൊട്ടിലിൽ,
മസ്തിഷ്ക,വൈകല്യ നാമ്പായിരട്ടകൾ!
അണയാത്ത മാതൃത്വദീപം തെളിച്ചവൾ,
തണലാകും വാത്സല്യച്ചിറകിലൊതുക്കവെ,
അനുദിനമേറിടും ഹൃദയസമ്മർദ്ദങ്ങൾ,
പതിയുടെ പ്രാണനും മൃത്യുവിൻ മടിയിലായ്!
ഓളങ്ങളലതല്ലും ജീവിതത്തോണിയിൽ,
ഏകയായ് തുഴയുന്നു തീരമണഞ്ഞിടാൻ..!