(Asok kumar. K)
പുഴ കൊണ്ടുപോകുമൊരു
പ്രാണന്റെ പിന്നാലെ തുഴയുന്നു
സ്നേഹത്തുഴയെറിഞ്ഞു ഞാൻ പോകുന്നു..
ഹൃദയം വച്ചെഴുതിയ
പ്രേമ മുഖമൊന്നു കാണുവാൻ
പുഴയുടെ പുറത്തേറി പോകുന്നു....
മലവെള്ളപ്പാച്ചിലിൽ
പായുമൊരു പൊങ്ങുതടിയിൽ
കെട്ടിപ്പിടിച്ചു ഞാൻ പോകുന്നു....
പ്രാണന്റെയടുത്തുടനെത്തുവാൻ പോകുന്നു...
കുഞ്ഞായിരുന്നനാളെനിക്ക്
കുട്ടിക്കുപ്പായം തുന്നിയില്ലേ.
ഊയലാടും കളിക്കൂട്ടുകാർക്കൊപ്പം
തണ്ടുവലിച്ചെ,ന്നെയുമാ,ട്ടിയില്ലേ ....
കൈതപ്പൂ , തെറ്റി,ചേമന്തികൾ
ചേർത്തു പൂക്കളം ചമയ്ക്കുവാൻ
ചാരത്ത് എന്നെയും കൂട്ടിയില്ലേ..
ഉത്സവമേള തിമിർപ്പിലെനിക്ക്
ഉത്സുക പഞ്ചാമൃതമേകിയില്ലേ....
പശിയൊന്നുമേ ഞാനറിഞ്ഞില്ല
കണ്ണുനീരൊരുനാളുമെനിക്ക്
വന്നതേയില്ല....
എൻ കഴുത്തു വട്ടത്തിലൊരു
വളയമിട്ടില്ല.
തുടലുമാല കൊളുത്തി വലിച്ചതുമില്ല.
എന്റെ പേരിലൊരു
ആംഗലയസ്വരമൊഴി ചേർത്തതുമില്ല...
എന്നെ വടക്കേപ്പുറത്തൊരു
കുറ്റിയിൽത്തറച്ചതുമില്ല...
പുഴ കുത്തിമറിഞ്ഞൊഴുകുന്നു
വേഗത്തിൽ
പാഞ്ഞടുത്തു ഞാനും
ഹരിതാഭ മങ്ങിയൊരു കരയിൽ ....
മഞ്ചമൊന്ന്
പ്രൗഢി നിറച്ചെത്തി.
കുപ്പായത്തിൽ
പൂക്കൾ തുന്നിയ
മക്കളുടെ നടുവിൽ ....
പങ്കുവയ്ക്കാൻ
ഒരു മിച്ചവർ പിടികൂടിയെൻ
പ്രാണനെ ....
ശവകുടീരം കിളിർക്കേണ്ട
ഭൂമി തർക്കത്തിൽ....
കലങ്ങിച്ചുവന്ന കണ്ണൂ കൊണ്ടു നോക്കി, ഞാൻ.
എന്റെ മുന്നിലൂടൊഴുകുന്ന പുഴയെ ...
പുഴയൊരു ചുവന്ന
പ്രദോഷം വിരിച്ചു.
എൻ ഹൃദത്തിലെൻ
പ്രാണൻ പിടഞ്ഞു .....
പ്രാണനൊരന്ത്യ
പ്രേമാലിംഗനം പോൽ
എൻ വാൽത്തുമ്പിലവസാന
ചലനവുംനിലച്ചു.....