പടവെട്ടി,പ്പഴിചാരി,ത്തകരുന്ന മക്കളേ
പുതുമഴക്കാറും പിണക്കമാണേ!
ഒട്ടും പിണങ്ങാതെ കൃത്യമായെത്തിയ
മഴയാണു, മലനാട്ടിലിടവപ്പാതി!
പാടം നികത്തീട്ടും മരമെല്ലാം വെട്ടീട്ടും
മലവെട്ടിക്കീറീട്ടും പൊട്ടിച്ചകറ്റീട്ടും
മുറതെറ്റാതെത്തിയ കാലപ്പകർച്ചയാണ്,
മണ്ണിന്റെ സ്നേഹച്ചുരത്തലാണ്!
മണ്ണിനെ പൊള്ളിച്ചു താപനം കൂട്ടുവാൻ
പുകതള്ളി ദ്രോഹിച്ചു മാനുഷർ!
പ്രളയമായ് വന്നെത്തി ശാസിച്ചു നിങ്ങളെ,
തെറ്റിന്റെ മാർഗങ്ങൾ മാറ്റുവാൻ!
മർത്ത്യനെ, ഭീതിയിലല്പമുഴറ്റുവാൻ,
പെയ്യാതെ നില്ക്കുന്നിടവപ്പാതി!
ഋതുതാളമിനിവീണ്ടും തെറ്റാതെ കാക്കുവാൻ,
അവബോധം നിറയട്ടെ ബുദ്ധിയിൽ!
നക്ഷത്ര ദേശത്തു കൊടികുത്തി വാണാലും
അഗ്നിച്ചിറകെത്ര വീശിയാലും;
ജൈവചക്രങ്ങളും പ്രകൃതിചക്രങ്ങളും
മാറാതെ കാക്കേണ്ട ശാസ്ത്രമേ,
മണ്ണെന്നയമ്മതൻ നെഞ്ചിലെത്താളത്തിൻ
ശ്രുതിമാറ്റുവാനുള്ള പ്രാപ്തിയുണ്ടോ?
സ്നേഹിക്ക ഭൂമിയേ, സ്നേഹിക്ക വിണ്ണിനെ
പൂജിക്ക സർഗ പ്രപഞ്ചതാളങ്ങളെ
പുതുമഴക്കാറൊത്തു വിത്തുവിതച്ചിട്ടു
നൂറായ്പ്പൊലിക്കുന്ന സ്വപ്നമാണേ!