(O.F.Pailly)
മൃദുമന്ദഹാസമോടരുകിൽ വരുന്ന,
നിൻ മുഖമെന്തേയിന്നു മങ്ങി നിൽപ്പൂ?
താരാട്ടു പാടുന്നയീണത്തിനെന്തേ,
ശ്രുതിയകലുന്ന അപസ്വരങ്ങൾ?
അലിവോടെയന്നു പറഞ്ഞതെല്ലാം,
അതിരു കടന്നെന്നു തോന്നീടുമോ?
കനലെരിയുന്നയെൻ ഹൃദയത്തിനുള്ളിൽ,
കടലിരമ്പുന്ന നൊമ്പരങ്ങൾ.
കഥയറിയാതെ നീ കളിവചനങ്ങളാൽ,
കുത്തിനോവിച്ചുവെന്നുൾത്തടത്തിൽ.
പുലരുന്ന വേളയിൽ നിൻ മിഴിക്കോണിൽ,
അറിയാതെയൊഴുകി അശ്രുകണങ്ങൾ.
ദാമ്പത്യവല്ലരി പൂത്തു തളിർക്കുമ്പോൾ,
പൂവണിഞ്ഞീടുന്നു ഗദ്ഗദങ്ങൾ.
പുതുമലർ ഗന്ധം നുകരാതിരുന്നാൽ,
പുനർജനിക്കില്ല പ്രണയമൊന്നും.
പൂന്തെന്നൽ വീശുമീ ശിശിരനിലാവിൽ,
പറഞ്ഞുതീർക്കാം നിൻ പരിഭവങ്ങൾ.