(Remya Ratheesh)
അനാഥമാം എൻ സ്നേഹം
അഴകിൻ മധുവോടെ നിനക്കു നൽകി.
നീ യാത്ര ചോദിക്കും നേരം
ആ മൺചെരാതും പൊലിഞ്ഞു.
വിടപറയുമ്പോൾ ഇനിയും കാണുമോ -
യെന്നൊരാ ചോദ്യത്തിന് ഉത്തരമില്ലാതെ!
ഈറൻ മിഴി തുടച്ചു ഞാൻ നിന്നു.
ശിശിരവും, ഗ്രീഷ്മവും, ഹേമന്തവും,
ശരത്ക്കാലവും വഴിമാറിയിതിലേ കടന്നു പോയ്.
ഗ്രീഷ്മത്തിൽ പൂത്തൊരാ - കണിക്കൊന്നതൻ ചോട്ടിൽ,
ശ്യാമ രാധയായ് വീണ്ടും ഞാനലിഞ്ഞു.
ഇരവിന്റെ ശയ്യയിൽ കിനാവിന്റെ തേരേറി
അഴലിനെ വാരി പുതച്ചുറങ്ങവേ...
മോഹത്തിൻ കിളിക്കൂട്ടിൽ,
വർണ്ണ പ്രഭയുമായി സ്മൃതി തരംഗം നൃത്തമാടി.
സീമന്തരേഖയിൽ നീ തൊടുവിച്ച കുങ്കുമത്തിൻ രേണുക്കൾ
അശ്രു- കണമായി ഒഴുകി പരക്കുന്നതറിയാതെ...
ഒരു നാൾ നീ ചുംബിച്ച കപോലത്തിൽ,
ഓർമ്മതൻ തെന്നലായ് വിരലോടിക്കവെ...
നീ തിരിയിട്ട സ്നേഹ ചെരാതിൽ
എരിയുന്ന തിരിയായ് പുകയുന്നിതാ...
എങ്കിലും പ്രീയനെ കാത്തിരിക്കാം മൗനമായ്
ഞാൻ ഇനിയൊരു സമാഗമത്തിനായ്... നോമ്പു നോറ്റിരിക്കാം.