(പരിസ്ഥിതി ദിന കവിത)
This year's World Environment Day campaign focuses on land restoration, desertification and drought resilience under the slogan "Our land. Our future. We are #Generation Restoration."
സ്വർണകുംഭങ്ങളല്ല,
ബാങ്കിലെ നിക്ഷേപമല്ല,
കാമപ്പിശാചുകൾ
കൂത്താടിയെത്താത്ത,
വിഷബിന്ദു വീഴ്ത്താത്ത;
കന്നി മണ്ണാണു
നാളേക്കു വേണ്ടും
വരപ്രസാദം!
കുടിനീരു വറ്റാത്ത,
മണൽക്കാറ്റടിക്കാത്ത,
വിഷക്കായ്കൾ നിറയാത്ത
ഭൂമിക്കു മക്കളായ് മാറാം !
ഒരു ജലത്തുള്ളിക്ക്,
ഒരു കൊച്ചു വറ്റിന്,
ചങ്കിലെ കാറ്റിന്,
പടവെട്ടി വീഴാതിരിക്കാൻ,
ഇഷ്ടമോടോടിക്കളിക്കാൻ;
ഒരു തുണ്ടു ഭൂമിയെ
കാത്തു സൂക്ഷിക്കുകിൽ
അതുതന്നെയീജന്മ പുണ്യം
അതുതന്നെ ജീവന്റെ സുകൃതം!
അണുജീവി വർഗങ്ങൾ,
കൃമികീടജാലങ്ങൾ,
സസ്യങ്ങൾ, ജന്തുക്കൾ
ഒന്നിച്ചു വാഴുന്ന
കൊല്ലുന്ന, തിന്നുന്ന
ചാവുന്ന, ചീയുന്ന
വളമായി മാറുന്ന
ജൈവ ചക്രത്തിന്റെ
ഉന്മാദമായിടാം
വൃദ്ധിക്ഷയങ്ങൾക്കു
തിറയാട്ടമാടുവാൻ
മൂകരായ് കൈകൂപ്പി നില്ക്കാം!
വിശ്വൈകശില്പിതൻ
ദാനമായ്ക്കിട്ടിയ
പഞ്ചഭൂതാത്മക ഭൂമി
ഒട്ടും നശിക്കാതെ
വിഷബിന്ദു വീഴാതെ
കാവലായ് നമ്മൾക്കു മാറാം!
മണ്ണാണു നമ്മൾക്കു
ജീവനും മുക്തിയും
മണ്ണിനെ കാത്തു നാം
ഭാവിക്കു സമ്മാനമേകാം!