(ഷൈലാ ബാബു)
ലോക വിശേഷം കേട്ടിട്ടങ്ങനെ
ചായയടിക്കും കുട്ടൻചേട്ടൻ;
കവലയിലെ ചെറുചായക്കടയിൽ
നാലു മണിയ്ക്കങ്ങാളുകൾ കൂടും
നാട്ടുവിശേഷം പലതും പറയും
പീഡന വാർത്തകൾ ചർച്ചകളാവും;
രാഷ്ട്രീയത്തിൻ കോൽക്കളിയല്ലോ
അരങ്ങു തകർക്കും സംവാദങ്ങൾ;
വാഗ്ദാനങ്ങൾ നൽകി ഭരിക്കും
സർക്കാരിന്മേൽ ദൂഷിത ധാര!
ഇടയ്ക്കിടെ കൊട്ടും ഘോഷവുമായി
ചിരിമാലകളും വേദിയിലുണ്ടേ...
അനുദിനമേറും വിലക്കയറ്റത്തിൽ
രോഷം കൊള്ളും മാന്യൻമാരും;
വീരകഥകൾ ചൊല്ലിത്തുടങ്ങും
പട്ടാളത്തിന്നോർമകളായി!
വടയും പൊരിയും കൂട്ടി ഭുജിച്ചു
കാരണവർ കഥ ചൊല്ലാനായും!
ചീറിപ്പായും വെടിയുണ്ടകളെ,
പ്രതിരോധിച്ചൊരു ദേശസ്നേഹി!
വെടിവച്ചിട്ട ശത്രുഗണത്തെ
എണ്ണിപ്പറഞ്ഞു മീശ പിരിക്കും?
പപ്പടവടയും കറുമുറെ തിന്നു
ഓർമകളുള്ളിൽ താലോലിച്ചു!
പൂരപ്പറമ്പിൻ വിസ്മയങ്ങൾ
ഹൃദ്യമതായി വിവരിച്ചൊരുവൻ!
ജാതിവ്യവസ്ഥയിൽ തൊട്ടുകളിക്കാ-
താചാരങ്ങൾ പലകുറി ചൊല്ലി.
ഉത്സവങ്ങൾ നാടിന്നൈശ്യര്യം;
അപവാദങ്ങളുമുയർന്നു തുടങ്ങും!
കടക്കെണിയെന്ന വലയിൽ കുരുങ്ങി
കർഷകരെത്ര മരിക്കുന്നിവിടെ!
സ്ത്രീധനമെന്ന പിശാചിൻ മാറിൽ
ശ്വാസം മുട്ടും പെൺകൊടിമാരും!
ഗാർഹിക പീഡനമേറ്റവരെത്ര
കുതന്ത്രങ്ങളാൽ മരണക്കിണറിൽ!
പരിഹാരത്തിൻ വഴിയതുവേണ-
മതിക്രമ,മഴിമതി ഇല്ലാതാക്കാൻ
അന്യായക്കൈ വെട്ടി നിരത്താ-
നൊരു മനമോടെ നിരന്നീടേണം.
മെയ്യിലൊഴുകും രക്തത്തിൻ നിറ-
മൊന്നാണെന്നു കരുതീടേണം.
നാടിൻ നന്മകൾ ലക്ഷ്യമതാക്കി
കനലുകളുള്ളിലെരിഞ്ഞീടേണം.
ഏകമനസ്സായ് ചങ്ങാതിമാർ
സ്നേഹച്ചങ്ങല കോർത്തീടുന്നു.
ചായക്കടയിലെ ചൂടൻചർച്ചകൾ
സന്ദേശത്തിൻ പീലികളായി..!