ഇരുൾ നിറച്ച രാത്രിയും
പകൽ നിറച്ച വെണ്മയും
കൂട്ടുചേർന്നലങ്കരിച്ച
നിത്യസമര ഭൂമിയിൽ,
വെട്ടി വെട്ടി എറിയുവാൻ
കരുക്കളായി നമ്മളും,
നിരന്നു നിന്നു ധീരമായ്
കളം ചവിട്ടി നീങ്ങുവോർ!
ആന, കുതിര, തേരുകൾ
വിലമതിച്ച തട്ടതിൽ,
തലകൊടുത്തു വാഴ്ത്തണം
സ്വന്ത രാജ വീരനെ!
എത്രനാളു പിന്നിലായ്
പറഞ്ഞുവെച്ച ശാസനം
കളിക്കളത്തിലിന്നുമേ
ഭടന്നു സത്യ വാചകം!
ഋതുക്കളെത്രയായിരം
ചിറകടിച്ചകന്നുപോയ്,
മാറിയില്ല കളിയിലെ
വെട്ടിനുള്ള നീതികൾ!
കളിക്കളം വരച്ചു നാം
നിറം കൊടുത്ത കള്ളികൾ
ജീവസമര വേദിയിൽ
രണം നിറഞ്ഞ പാടുകൾ!
വിലകുറഞ്ഞ ജന്മമോ
പൊരുതി വീണ മാനവർ?
ശക്തനായ നയകന്റെ
മഹിമ കാത്തു വീണവർ!
കണ്ടതെത്ര കുരുതികൾ
കേട്ടതെത്ര രോദനം?
ചോരവീണു പശപിടിച്ച
ഇപ്രബുദ്ധ ഭൂമിയിൽ?
വിജയ സൗധമേറുവാൻ
ഏതു കുടില തന്ത്രവും
നിയമമാക്കി മാറ്റുമീ
രാഷ്ട്രതന്ത്ര വേദിയിൽ,
രക്തസാക്ഷിയാകുവാൻ,
കത്തി വീണു ചാകുവാൻ,
വിധി പടച്ചു വിട്ടതോ
കരുക്കളായി നമ്മളേ?
ചുട്ടെരിച്ചു കളയണം
പഴയചതുർക്കളങ്ങളെ,
രണപ്പകർച്ചകാട്ടുമീ
കളികളിച്ചു മുടിയണോ?
കളിക്കളത്തിലരചനും
കൂട്ടുചേർന്ന മന്ത്രിയും
പൊരുതി വീണ ആൾകളും
കളിക്കരുക്കൾ മാത്രമേ!
തുല്യരാണു ഭൂമിയിൽ
ജന്മമാർന്ന മാനവർ,
എന്ന തത്വമെന്നു നാം
സത്യമാക്കി മാറ്റുക!
വെട്ടലല്ല ഹിംസയല്ല
ഒത്തുചേർന്ന ജീവിതം
തീർത്തിടുന്ന കളികളാണു
നാം കളിക്ക വേണ്ടതും!