(Ramachandran Nair)
മലവെള്ളപ്പാച്ചിലിൽ മനം നൊന്തു കർഷകർ,
മഴമേഘങ്ങൾ നോക്കിപ്പഴിക്കുന്നു കാലത്തെ!
നശിച്ചല്ലോ കൃഷിയും തകർന്നല്ലോ മനവും;
വിനാശം വിതച്ചങ്ങു പെയ്യുന്നു കാലവർഷം...
സ്വപ്നം കണ്ടതൊക്കെയും ചിറകറ്റു പോയിന്ന്,
സാധിക്കുമോ വിധിയെപ്പഴിച്ചുംകൊണ്ടിരിക്കാൻ!
പ്രകൃതിക്ഷോഭങ്ങളും മഹാമാരിയും വന്നു
നിവൃത്തിയില്ലാതായി, ക്ലേശിച്ചു; കർഷകരും!
വായ്പ്പവാങ്ങിച്ച പണം തിരിച്ചെപ്പോൾ കൊടുക്കാം
എന്നുള്ള ചിന്തയാണ് അകതാരിന്റെയുള്ളിൽ.
കൃഷിജീവിയായിട്ടു മുന്നോട്ടു പോയാലുള്ള
ഭവിഷ്യത്തോർത്തിട്ടിന്നു, വ്യാകുലപ്പെടുന്നവർ!
കൃഷീവലന്റെയെല്ലാ പരിദേവനങ്ങളും
ശരിയായിക്കേൾക്കണം; പരിഹാരവും വേണം...
അപ്പപ്പോൾ മാറിവരും ഭരണകൂടങ്ങളും
വേണ്ടത്ര സഹായങ്ങൾ; ചെയ്യണമവർക്കെന്നും...
നാടിന്റെ ജീവനാണ് കർഷകരെന്നോർക്കണം
നാടാകെയന്നം നൽകി ഊട്ടുന്നു ജനങ്ങളെ!