മുറ്റത്തെ തൈമാവിൻ കൊമ്പിൽ നിന്നും,
കിളിമൊഴിയൊന്നും കേൾക്കുന്നില്ല.
ഏതോവിഷാദം തങ്ങിനിൽക്കുന്നു,
മാവിൻച്ചുവട്ടിലെ നിസ്വനങ്ങളിൽ.
ശ്യാമമേഘത്തിൻ ഹൃദയത്തിൽ നിന്നും,
രാത്രിമഴ പെയ്തിറങ്ങുന്നു.
പുലരുവാൻ നേരമിനിയേറെയില്ലാ,
പൂക്കൂടയെന്തേ? പൂപറിക്കാൻ.
പവിഴമല്ലിയിൽ ചെറുനീർതുള്ളികൾ,
കിന്നരധ്വനികൾ പൊഴിച്ചിടുന്നു.
മാകന്ദശാഖയിൽ എത്തിനോക്കി,
മാടത്തയിനിയുമുണർന്നിട്ടില്ല.
മാതളത്തിൻമേലും തത്തയില്ലാ,
തത്തയെങ്ങാനും വന്നുപോയോ?
മുത്തശ്ശി വിട്ടുപിരിഞ്ഞതല്ലേയെൻ്റെ,
മുറ്റത്തു പൂക്കളം തീർത്തിടാമോ?
കുഞ്ഞുമനസ്സിൻ നൊമ്പരത്തിൽ നിന്നും,
കണ്ണീർപൂക്കൾ പൊഴിഞ്ഞിടുന്നു