ഏറ്റവും നല്ല
അന്ത്യ ശുശ്രൂഷ ലഭിക്കുന്നത്
ഓണപ്പൂക്കളത്തിലിടം കിട്ടുന്ന
വർണപ്പൂക്കൾക്കാവും.
പലനാട്ടിലെ
പല തൊടിയിലെ
കൂടെപ്പിറപ്പുകളോടൊപ്പം
അകത്തളത്തിൽ തന്നെ
നിലവിളക്കിനെ സാക്ഷിയാക്കി
ചുറ്റും കെടാതെ കത്തും
ചെരാതുകൾക്കൊപ്പം
അന്ത്യയാത്ര ചൊല്ലാൻ വരുന്നവർക്കായ്
തൃക്കാക്കരയപ്പന്റെ തിരുമുമ്പിൽ
കാത്തു കിടക്കാം പത്തു നാൾ.
പലയിതളായ് , ഛിന്നഭിന്നമായ്
ചിതറിക്കിടക്കുന്ന മേനിയെ
ഒരു നോവുമേൽക്കാതെ
മൃദുമായ് മാത്രം സ്പർശിക്കു -
മോരോ കൈകളും.
ഇടക്കിടക്കായ് കൈക്കുടന്നയിൽ
തളിക്കുമിത്തിരിത്തുള്ളികൾ
മാത്രം മതിയാവും
ഇനിയധികമില്ലാത്ത
ജീവന്റെ നനവിന് ഉണർന്നിരിക്കാൻ .
സദ്യയും , പാട്ടും, കൈ കൊട്ടിക്കളിയും
തിരുവാതിരയുമൂഞ്ഞാലാട്ടവും
കഴിയുന്നയൊടുക്കത്തെ സന്ധ്യയിൽ,
ഇത്തിരിക്കുഞ്ഞനാം തുമ്പക്കും,
രാജനായ് വാണ കൃഷ്ണ കിരീടത്തിനും ,
തെച്ചിക്കും, മുക്കുറ്റിക്കും,
കാക്കപ്പൂവിനും , മന്ദാരത്തിനും
ഒന്നിച്ചൊരിടത്തായന്ത്യ വിശ്രമം.