(ഷൈലാ ബാബു)
മരുഭൂമിയായിരു-
ന്നെന്നന്തരംഗത്തിലൊ-
രരിമുല്ലവള്ളിയായ്
നീയണഞ്ഞു.
പ്രണയ പുഷ്പങ്ങ-
ളിറുത്തെടുത്തെത്രയോ
മാലകൾ കോർത്തു
നീ ചാർത്തിയെന്നിൽ!
എന്നാത്മ ശക്തിയാ-
യീ, ജന്മം മുഴുവനും
പിരിയാതിണക്കിളി
ചേർന്നു നിൽക്കാൻ!
ഒരു മഴത്തുള്ളിയായ്
കുളിരായി പ്രാണനിൽ
ജീവന്റെ പാതിയാം
ശ്രീലക്ഷ്മിയായ്!
വെള്ളിക്കൊലുസിട്ടു
തുള്ളി നടന്നു നീ,
ഇഷ്ടങ്ങളോരോ-
ന്നറിഞ്ഞു ചെയ്കേ...
പരിഭവമാകവേ
ഉള്ളിലൊതുക്കി നീ,
പുഞ്ചിരിച്ചേലയാൽ
മുഖം മറച്ചു!
തലയിണമന്ത്രത്തിൽ
ധൈര്യം നിറച്ചു നീ,
കരുതലിൻ പീലികൾ
വീശിനിന്നു.
മാലാഖയായി നീ-
യെൻ ജീവപാതയിൽ;
നന്മയായ് തീർത്തു
നിൻ ദിനചര്യകൾ!
വാത്സല്യത്തേൻകുടം
മെല്ലെ ചെരിച്ചു നീ
സ്നേഹപ്രവാഹമാ-
യൊഴുകി നീങ്ങി!
തനു തളർന്നവശത-
കാട്ടി നീ പലവട്ടം;
അവഗണി,ച്ചെൻ മനം
മാപ്പു നൽകൂ...
രോഗിണിയായി നീ
കാലം കഴിക്കവേ...
മനസാ വെറുത്തെത്ര
സ്വാർത്ഥതയാൽ!
ചേതനയറ്റു നീ
വീണു കിടക്കവേ...
കോരിയെടുക്കാത്ത
ക്രൂരനായി!
നോവുന്ന ചിന്തക-
ളിരുൾ വലയങ്ങളായ്
ഹൃദയകമലത്തെ
ഞെരിച്ചിടുമ്പോൾ...
നിന്നുടെ വേർപാടി-
ലറിയുന്നു ഞാനിന്നു
ധരയിൽ തനിച്ചായ
തീവ്രദുഃഖം!
അതിരില്ലാ രാഗത്തി-
ന്നോർമകളെൻ ചിത്തം
മായാത്ത മുദ്രകൾ
തീർത്തിടുന്നു..!