(Rajendran Thriveni)
അതിരുകൾ,
വളർന്നു വലുതായിക്കൊണ്ടിരിക്കുന്ന അതിരുകൾ!
കാറ്റുകടക്കാതെ,
ശബ്ദം കടക്കാതെ,
ഈർപ്പം കടക്കാതെ,
വെളിച്ചം കടക്കാതെ
എനിക്കു ചൂറ്റും ഉയരുന്ന മതിലുകൾ!
ആരിതു പണിതു?
ഞാനും
നിങ്ങളും
ചരിത്രവും സംസ്കാരവും
ഒന്നിച്ചുയർത്തിയ അതിരുകൾ.
ഞാനെന്ന ഒറ്റത്തുരുത്തിനു ചുറ്റും
നിമിഷങ്ങളുടെ ശിരസ്സിൽ ചവിട്ടി
ഉയരം തേടുന്ന അതിരുകൾ!
ഞാനെന്ന ഗോളത്തിന്റെ
അതിരുകളായിത്തീർന്ന
എണ്ണമറ്റ സ്പർശരേഖകൾ
പരസ്പരം വലകെട്ടി
വരിഞ്ഞു മുറുക്കുന്നു...
ആ സ്പർശരേഖകളുടെ സമ്മർദത്തിൽ
ഞാൻ ചെറുതാവുന്നു.
വഴിതെറ്റിയൊരു ക്ഷുദ്ര ഗ്രഹം പോലെ?
സ്വാർഥതയുടെ അച്ചുതണ്ടിൽ
ചുറ്റിത്തിരിയുന്ന
ഞാനെന്ന ക്ഷുദ്ര ഗ്രഹം!
ഗ്രഹണ വേളകളിൽ മാത്രം
നേർരേഖയിലെത്തി
വെളിച്ചം മറയ്ക്കുന്ന
ശാപസന്തതി!
എന്റെ സ്വാർഥതയുടെ
കേന്ദ്ര ബിന്ദുവിലേക്ക്
ചുരുങ്ങിച്ചുരുങ്ങി;
താങ്ങാനാവാത്ത
ആന്തരിക സമ്മർദത്താൽ
ഒരു മഹാവിഹ്ഫോടനം നടക്കും!
ഞാൻ ധൂളികളായി
ശൂന്യതയിൽ ലയിക്കൂം!