(Santhosh.VJ)
മധ്യാഹ്നത്തിലെ കടുത്ത ചൂടിൽ നാവു വരണ്ടു നിൽക്കുമ്പോഴാണ് തണുത്തതെന്തെങ്കിലും കുടിക്കുവാനായി കോളേജുറോഡിലുള്ള തങ്കമ്മച്ചേച്ചിയുടെ കൂൾബാറിലേക്കു കയറിച്ചെന്നത്. "തണുത്തതു
വല്ലതുമിരിപ്പുണ്ടോ ചേച്ചീ? " ഞാൻ മുരടനക്കി. അതു ശ്രദ്ധിക്കാതെ പുതുതായി വറുത്തെടുത്ത എണ്ണപ്പലഹാരങ്ങൾ കണ്ണാടിക്കുട്ടിൽ അടുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു ചേച്ചി അപ്പോൾ. " ഒരു ബോഞ്ചിയെങ്കിലുമിങ്ങെടുക്കു ചേച്ചീ, വല്ലാത്ത ദാഹം". ഞാനാവർത്തിച്ചു.
"ങാ ... ബോഞ്ചി ഒഴിപ്പൊക്കെ നിർത്തിയപ്പീ... ; പഞ്ചാരക്കും, നാരങ്ങാക്കുമൊക്കെ എന്താ വെല!? മൊതലാകത്തില്ല. ചെല്ലനു ദാഹിക്കണായിരിക്കും അല്ലേ? ....." തിരക്കിനിടെ തല അല്പമൊന്നുയർത്തിയിട്ട് തങ്കമ്മ ച്ചേച്ചി മൊഴിഞ്ഞു.
"ശരി ശരി ബോഞ്ചി വേണമെന്നില്ല, തണുത്ത എന്തെങ്കിലും മതി" .ഞാൻ പ്രതിവചിച്ചു. "അപ്പൊ ഒരു കോവീ ഷീൽഡെടുക്കട്ടാ .... നാരങ്ങേടെ അസ്സല് ഇനുപ്പാ കമ്പനി സാദനം". മഞ്ഞ നിറത്തിലുള്ള ഒരു കോളക്കുപ്പി എടുത്തുകാട്ടിക്കൊണ്ട് ചേച്ചി പറഞ്ഞു. എൻ്റെ സംശയം സ്ഫുരിക്കുന്ന മുഖഭാവം കണ്ടിട്ടാകണം കോള തിരികെ വച്ചിട്ട് ചേച്ചി തുടർന്നു." ഇതു വേണ്ടെങ്കി ഒരു കോവാക്സീനെടുക്കാം ഓറഞ്ചിൻ്റെയാ ; പിന്നെ വേറൊന്നുകൂടിയുണ്ട്. ഇപ്പ വന്നതേ ഒള്ള് 'സ്പുടിനിക്ക് ', പണ്ട് റഷ്യക്കാര് വിട്ട റാക്കറ്റിൻ്റെ പേരല്യോ... കൊള്ളാവായിരിക്കും. സഖാക്കമ്മാരൊക്കെ ഇപ്പ ഇദാ കുടിക്കണതെന്നാ പിള്ളകള് പറയണത് ". ഒരു ചുവന്ന കുപ്പി കൂടി ഉയർത്തിക്കാട്ടി ചേച്ചി ഉദീരണം ചെയ്തു."
അല്ല ഞാൻ കുടിക്കാനൊള്ള എന്തെങ്കിലുമാ ചോയിച്ചേ ... ചേച്ചി എന്തോന്നാ ഈ വാക്സിനുകളുടെ പേരൊക്കെ പറഞ്ഞ് പേടിപ്പിക്കണത്?". ഞാൻ സംശയാലുവായി. ''ഓ ... ചെല്ലനി വിടെങ്ങുമല്ലേ താമയിക്കണത്, ഇദൊക്കെ പിന്നെ എന്തോന്നാ? കുടിക്കണ സാദനങ്ങള് തന്നെ. കോളകള് ചെലവാവാൻ വേണ്ടീട്ട് കമ്പനിക്കാര് ഓരോ പേര്ള് ഇട്ടെന്നും വച്ച്... എല്ലാം കുടിക്കണത് തന്നെ അപ്പീ ...." .ചേച്ചി നയം വ്യക്തമാക്കി.
"ഓ.കെ ചേച്ചീ എന്നാലൊരു കോവീഷീൽഡു തന്നെ ആവട്ടെ." ഞാൻ പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ചേച്ചി ആദ്യമെടുത്തു കാട്ടിയ മഞ്ഞ നിറമുള്ള കുപ്പി ഓപ്പൺ ചെയ്ത് എൻ്റെ നേരേ നീട്ടി.കോവീ ഷീൽഡും നുണഞ്ഞ് അടുത്തിട്ടിരുന്ന ബഞ്ചിലിരിക്കുമ്പോൾ ഫ്രിഡ്ജിൽ നിന്നും ഒരു സ്പുടിനിക്കെടുത്ത് പൊട്ടിച്ച് വായിലൊഴിച്ചു കൊണ്ട് തങ്കമ്മച്ചേച്ചി എന്നെ നോക്കി കണ്ണിറുക്കി.
|