ദിവസം തുടങ്ങിയിരുന്നത് കണ്ണിൽ വെയിലടിക്കുമ്പോൾ തന്നെ. മുകളിൽ അച്ഛനോടും അമ്മയോടൊപ്പമാണ് കിടന്നിരുന്നത്. ഉറക്കച്ചടവിൽ കോണികൈ പിടിച്ച് പാതി തുറന്ന കണ്ണുമായി ഇറങ്ങുമ്പോൾ പലപ്പോഴും മുകളിലെ പടിയിൽ നിന്നും
പിടുത്തം തെറ്റി വീണിട്ടുണ്ട്. ഭാഗ്യത്തിന് ഒന്നും പറ്റാറില്ല. വീണ ശബ്ദം കേട്ടു ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയാണ് എഴുന്നേൽക്കുക. വന്നാൽ കുറച്ചു അഭിനയം നടത്തി നോക്കും സ്കൂളിൽ പോകാതിരിക്കാൻ കഴിയുമോ എന്നറിയാൻ. അധികം ഏല്കാറില്ലെന്നു മാത്രം.
പലപ്പോഴും കോണികൂട് അടച്ചിട്ടാണ് അച്ഛനും അമ്മയും താഴേക്കു പോകാറ്. എണീറ്റു നോക്കിയാൽ തലേന്നു രാത്രി ധരിച്ചുറങ്ങിയ വള്ളിട്രൗസർ ഞങ്ങൾ ആരുടയും അരയിൽ കാണില്ല. കുളത്തിൽ കുളിക്കാൻ പോകുമ്പോൾ കൊണ്ടുപോകാൻ വേണ്ടി നേരത്തെ തന്നെ അമ്മ ഊരിയെടുത്തിട്ടുണ്ടാകും. കുറെ പ്രതിഷേധിച്ചതാണ്. വീട്ടിലെ മുതിർന്നവരെല്ലാവരും ഒറ്റ ചേരിയായി എതിർത്തു തോല്പിക്കും.അത് കൊണ്ട് ഇഷ്ടമില്ലെങ്കിലും അനുസരിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു. അത് കൊണ്ട് വേണ്ടവണ്ണം ഉണങ്ങാത്ത മറ്റേതെങ്കിലും ട്രൗസർ ഇട്ടു താഴേക്കു വരുകയാണ് പതിവ്.
എണീറ്റു വന്നാൽ നേരെ അടുക്കളയിൽ കൂടെ വടക്കുപുറത്തെ തിണ്ണയിൽ പണിക്കു വരുന്ന പ്രായമുള്ള സ്ത്രീ ഒരു കിണ്ടി വെള്ളം എടുത്ത് വെച്ചിട്ടുണ്ടാകും കുറച്ചു ഉമിക്കരിയും. കുറച്ചു നേരം കുനിഞ്ഞിരുന്നു പല്ലു തേക്കും. ചിലപ്പോൾ ഉപ്പിട്ട ഉമിക്കരിയാണ് ഇലയിൽ വെച്ചിട്ടുണ്ടാകുക. ഉപ്പുരസം ഉള്ളതാണെങ്കിൽ ആസ്വദിച്ചു പല്ല് തേക്കും. ഇപ്പോഴാണെങ്കിൽ കുട്ടികൾ കോൾഗേറ്റ് പോലുള്ള പേസ്റ്റുകളാണ് തേപ്പിനിടയിൽ വിഴുങ്ങാറുളളത്.
മുഖം അമ്മയുടേയോ കൂടെ താമസിക്കുന്ന അച്ഛൻ പെങ്ങളുടെ രണ്ടാമത്തെ ചേച്ചിയുടെയോ സാരി തുമ്പിൽ തുടക്കുകയാണ് പതിവ്. ഒരാളല്ല ഞങ്ങൾ എല്ലാവരും ഒന്നിന് പിറകെ ഒന്നായി ആവർത്തിക്കും. എത്രയോ കൊല്ലം തുടർന്നിരുന്നു ഈ ശീലം. ഒരിക്കൽ പോലും അവർ ദ്വേഷ്യപ്പെട്ടിട്ടില്ല എന്നത് ഇന്ന് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഈ തലമുറയിൽ കുഞ്ഞുങ്ങളുടെ അടുത്ത് പ്രായമായവർ ഈ ക്ഷമ കാണിക്കാറില്ല എന്നാണെനിക്കു തോന്നുന്നത്.
കുളി മിക്കവാറും വൈകീട്ടാണ്. അന്നൊക്കെ കുട്ടിക്യൂറ എന്ന പൌഡർ ആണ് പരക്കെ ഉപയോഗിച്ചിരുന്നത്. കട്ടിയിൽ പൗഡറിട്ടാണ് സ്കൂളിൽ പോകുക. എട്ടാം ക്ലാസിനു ശേഷം പിന്നെ അതുപയോഗിച്ചിതായി ഓർമയിൽ ഇല്ല. അത് പോലെ കുളിച്ചതായി തോന്നിക്കാൻ ഹെയർ ഓയിൽ ഉണ്ടായിരുന്നു. രൂക്ഷഗന്ധമുള്ളതായിരുന്നത് കൊണ്ട് ചെറിയ ക്ലാസ്സിൽ ആ ഏർപ്പാടും നിർത്തിയിരുന്നു.
പുറപ്പെടൽ കഴിഞ്ഞാൽ ഞങ്ങൾ നാലു പേർ ആദ്യമൊക്കെ നിലത്തും പിന്നീട് ഒരു ബെഞ്ചും മേശയും ഉണ്ടാക്കിച്ചപ്പോൾ അതിന്മേലും നിരന്നിരിക്കും. പിന്നെ ഉണ്ടാക്കുന്ന ആദ്യത്തെ ദോശ ആദ്യത്തെ ആൾക്ക് എന്ന മുറക്ക് കഴിക്കാൻ തുടങ്ങും. ഞാനും എന്റെ സമപ്രായക്കാരനായ സഹോദരനുമായിരിക്കും എന്നും സെമിഫൈനലിൽ. പത്തോളം ദോശയെങ്കിലും ഞങ്ങളോരോരുത്തരും കഴിച്ചിരുന്നു എന്നാണോർമ.അമ്മയുടെ വീട്ടിൽ ചെന്നാലാണ് ഈ സ്വഭാവം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അവിടെ എല്ലാവരും രണ്ടോ മൂന്നോ ഒക്കെയാണ് കഴിച്ചിരുന്നത്. വിശപ്പു മാറാതെയാകും ആദ്യദിവസങ്ങൾ കടന്നു പോകുക. പിന്നെ പറയും. ഞങ്ങൾ കഴിക്കുന്നത് വല്യച്ഛനായിരുന്നു അത്ഭുതം.
അരക്കലിൽ അരച്ചെടുത്തു വിറകുകത്തിച്ചു മണ്ണടുപ്പിൽ ചുട്ടെടുത്ത ദോശയുടെ സ്വാദ് ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമയാണ്. തലേന്നു വെള്ളത്തിലിട്ട അരിയും ഉഴുന്നുമൊക്കെ അരക്കാൻ ഞങ്ങൾ കുട്ടികളും കൂടാറുണ്ട്. അരിമാവ് മാടാൻ മിക്കവാറും ചേച്ചി തന്നെയാണ് അടുത്തിരിക്കാറ്.
പ്രാതൽ കഴിച്ചാൽ കൂട്ടുകാർ വരുന്നുണ്ടോ എന്നു നോക്കിനിൽക്കും. അവർ പോയി എന്നറിഞ്ഞാൽ ബുക്കുമെടുത്തു ഒരോട്ടമാണ് സ്കൂളിലേക്ക്. അവിടെ എത്തുമ്പോഴേക്കും അസ്സെബ്‌ളി തുടങ്ങിയിട്ടുണ്ടാകും. അതു കഴിഞ്ഞാൽ വരിയായി ക്ലാസ്സിലേക്ക്. കണക്ക് ഒഴികെ എല്ലാം ആസ്വദിച്ചു പഠിച്ചിരുന്നു. ഇംഗ്ലീഷ് ആയിരുന്നു ഇഷ്ടപെട്ട വിഷയം. അച്ഛന്റെ സ്വാധീനം വളരെ വലുതായിരുന്നു ഈ വിഷയത്തിൽ.