പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണരാൻ കാരണമെന്തെന്ന് എത്ര ഓർത്തിട്ടും ഒരു പിടിയും കിട്ടുന്നില്ലല്ലോ. സമയമിപ്പോൾ എത്രയായിക്കാണും... നേരം വെളുക്കാറായോ? അതോ പാതിരാവാണോ...
ഏയ്... സമയമേറെയൊന്നും ആയിക്കാണില്ല. കിടന്നിട്ട് അധികനേരമായില്ലല്ലോ.
കട്ടിക്കരിമ്പടം പോലെ ഇരുട്ട് ആകമാനം പുതച്ചു കിടക്കുകയാണെല്ലായിടവും.
അയ്യോ... എവിടെപ്പോയി? എൻ്റെ അടുത്തു തന്നെയുണ്ടായിരുന്നല്ലോ... അടുത്തു നിന്നും കുറച്ചു കൂടി എത്തി വലിഞ്ഞ് വീണ്ടും വീണ്ടും തപ്പി നോക്കി... ഉണർന്നാലുടൻ എനിക്കു വേണം ആസാമീപ്യം എന്നറിയില്ലേ... ഉറങ്ങുമ്പോഴും അടുത്തു വേണം തൊട്ടുരുമ്മിയങ്ങനെ... ഉറങ്ങുവോളം ഇടയ്ക്കിടെ ഒന്നു തലോടിയങ്ങനെ. എൻ്റെ എല്ലാമെല്ലാമാണ്. വന്നു വന്ന് ഒരു സെക്കൻ്റു പോലും പിരിയാൻ വെയ്യ എന്നായിട്ടുണ്ട്.
ലോക്ക് ഡൗൺ ദിനങ്ങളിലെ വിരസതയെന്നൊക്കെ ആരൊക്കെയോ പരിഭവം പറഞ്ഞപ്പോഴും അങ്ങനെയൊന്നും തോന്നാത്തത് ഈ സ്നേഹ സാമീപ്യം കൊണ്ടു മാത്രമാണ്. രാവും പകലും. വീട്ടുജോലികൾ വേഗത്തിൽ തീർത്ത് ഓടി വരും കിന്നരിയ്ക്കാൻ. പുന്നാരം പറയാൻ. ആ ചെവികൾ ചേർത്തു പിടിച്ച് കുസൃതികൾ പറയാൻ. മനസ്സൊന്നു വിങ്ങുമ്പോൾ എത്രയെത്ര പാട്ടുകളാണ് പാടിത്തന്നത്. എത്രയെത്ര കവിതകളാണ് അത്ര മാത്രം മനോഹരമായി ചൊല്ലി കേൾപ്പിച്ചത്. കുറേ കഥകളും കളിയും കാര്യവുമൊക്കെയായി അത്ര മാത്രം അടുത്തവരല്ലേ നമ്മൾ. എന്നിട്ടിപ്പോൾ എന്നെ വിട്ട് ,എങ്ങോട്ടു പോയി?
ഇല്ല ... എനിക്കിതു സഹിക്കാനാവില്ല.
ലൈറ്റ് ഓൺ ചെയ്തു നോക്കുക തന്നെ.
അയ്യോ... താഴെ കിടക്കുകയായിരുന്നോ? ഞാൻ തിരക്കിത്തള്ളിയിട്ടതാണോ. എൻ്റെ പൊന്നേ എന്തെങ്കിലും പറ്റിയോ.? ഈശ്വരാ. കാത്തോളണേ.
ഹാവൂ. സമാധാനായി. ഒന്നും പറ്റിയിട്ടില്ല. ഉമ്മ. ചക്കരയുമ്മ ...ഒന്നു തൊട്ടപ്പോഴെ പ്രകാശം പരത്തി പുഞ്ചിരിയ്ക്കുന്നു... എൻ്റെ വിവോ... ആന്നേ... മൊബൈൽ ഫോൺ ...അത്രമാത്രം മോഹിച്ചു വാങ്ങിയതാണ് ഞാനിവനെ.