'മൈ ലാസ്റ്റ് ഡച്ചസ്' റോബർട്ട് ബ്രൗണിങ് എന്ന ഇംഗ്ലീഷ് കവി എഴുതിയ കവിതയാണ്. ഇന്ന് അത് ഓർമ്മ വരാൻ കാരണം 'വേലൻഡേയൻ ഡേ' ആയതുകൊണ്ടാണ്.
കവി പറയുന്നത് ഒരു പ്രഭുവിന്റെ കഥയാണ്. തൻറെ പ്രണയിനിയെ നിഷ്കരുണം വകവരുത്തിയ ഒരു ഭരണാധികാരിയുടെ കഥ. കഥയിലും ഉണ്ട് മറ്റൊരു കഥ. അത് പറയുന്നത് മറ്റാരുമല്ല പ്രഭു തന്നെയാണ്. ഒരു വിവാഹാലോചനയുമായി വന്ന ഒരു വ്യക്തിയെ കൊട്ടാരത്തിനകത്തുള്ള മ്യൂസിയം കാണിച്ചു കൊടുക്കുമ്പോൾ പരേതയായ തൻറെ സുന്ദരിയായ ഭാര്യയുടെ ചിത്രത്തിനുമുന്നിൽ നിന്നാണ് അയാൾ ആ കഥ പറയുന്നത്.
തൻറെ ഭാര്യയുടെ ചിത്രം പോലും മറ്റൊരാൾക്ക് കാണിച്ചു കൊടുക്കുന്നത് പ്രഭുവിന് ഇഷ്ടമല്ല എന്ന് അദ്ദേഹത്തിൻറെ വാക്കുകളിൽ വ്യക്തമാണ്. തൻറെ പ്രണയിനിയുടെ മുഖത്തിലെ അരുണിമക്ക് കാരണം പ്രഭുവിന് ഇഷ്ടമില്ലാത്ത ജീവിത സഖിയുടെ ഒരു സ്വഭാവമാണ്. മറ്റു പുരുഷന്മാരുടെ ചെറിയ അഭിപ്രായങ്ങൾ പോലും തൻറെ ഭാര്യയുടെ മുഖത്ത് നാണത്തിൻ തിരയിളക്കം സൃഷ്ടിച്ചിരുന്നു എന്നുള്ളതാണത്.
ഏതാണ്ട് ആയിരം വർഷത്തെ പാരമ്പര്യം ഉള്ള തൻറെ വാക്കും സാധാരണ ഒരു പട്ടാളക്കാരന്റെ വാക്കും തൻറെ ഭാര്യയ്ക്ക് ഒരുപോലെയാണ് എന്നുള്ളത് അയാളിൽ വലിയ അതൃപ്തിയാണ് സൃഷ്ടിക്കാറുള്ളത്. അവസാനം അദ്ദേഹം തൻറെ പ്രിയതമയുടെ എല്ലാവർക്കും നൽകാറുള്ള പുഞ്ചിരി അവസാനിപ്പിക്കാനായി തീരുമാനിച്ചു. പട്ടാളക്കാരെ വിളിച്ച് തന്റെ പ്രിയതമയെ വധിക്കാനാണ് അദ്ദേഹം ഉത്തരവിട്ടത്.
ഈ കഥ ഒരുപക്ഷേ പക്ഷേ ക്രൂരനായ ഒരു ഭരണാധികാരിയുടെ ചിത്രമാകും വായനക്കാരന് നൽകുക. എന്നാൽ തൻറെ പ്രിയ കാമിനിയുടെ പ്രണയം പങ്കിട്ടെടുക്കാൻ മനസ്സില്ലാത്ത ഒരു കാമുകനും കൂടിയാണ് അദ്ദേഹം. പ്രണയത്തിൻറെ പാരമ്യം ചിലപ്പോൾ അരുതാത്തത് ചെയ്യാൻ ചിലരെ പ്രേരിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒരു കഥയാണ് കവി തൻറെ കവിതയിൽ കൂടെ നമ്മോട് പറയുന്നത്.
കൂട്ടത്തിൽ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. മറ്റൊന്നുമല്ല ഈ കവിത പ്രഭു മാത്രം സംസാരിക്കുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. നിശബ്ദരായ ഒന്നോ ഒന്നിലധികമോ കേൾവിക്കാരുടെ സാന്നിധ്യം ഇത്തരം കവിതകളിൽ നാം മനസ്സിലാക്കി എടുക്കേണ്ടതുണ്ട്.ഇംഗ്ലീഷിൽ മോണോലോഗ് എന്നാണ് ഇതിന് പറയുക.