എന്റെ പ്രിയ മാലാഖേ,
നിന്നെക്കുറിച്ചോർക്കുമ്പോൾ ഒരാൾക്ക് ഭ്രാന്തനാകാൻ കഴിയുന്നതിനേക്കാൾ ഏറെ ഭ്രാന്തനാണു ഞാൻ. രണ്ട് ആശയങ്ങൾ ഒരുമിച്ചു കൊണ്ടുപോകാൻ എനിക്കു കഴിയില്ല. നിന്നെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും എനിക്കു ചിന്തിക്കാൻ കഴിയില്ല. ഞാൻ ഉണ്ടായിരുന്നിട്ടും, എന്റെ ഭാവന എന്നെ നിന്നിലേക്ക് കൊണ്ടുപോകുന്നു. ഞാൻ നിന്നെ മുറുകെപിടിക്കുന്നു, ഞാൻ നിന്നെ ചുംബിക്കുന്നു, ഞാൻ നിന്നെ ഓമനിക്കുന്നു.
സ്നേഹത്താലുള്ള ആയിരക്കണക്കിന് ലാളനകൾവന്നെന്നെ പ്രാപിക്കുന്നു.നീ എല്ലായ്പ്പോഴും എന്റെ ഹൃദയത്തിലുണ്ട്.അവിടെ എനിക്ക് നിന്റെ എല്ലാ രുചിയുമറിയാം.പക്ഷേ, എന്റെ ദൈവമേ, നീ എന്നെ എന്നിൽ നിന്ന് നഷ്ടപ്പെടുത്തിയാൽ എനിക്ക് എന്തു സംഭവിക്കും? ഇതൊരു ഏകവിഷയോന്മാദമാണ്, ഈ പ്രഭാതം എന്നെ ഭയപ്പെടുത്തുന്നു. ഞാൻ ഓരോ നിമിഷവും എഴുന്നേറ്റ് എന്നോട് തന്നെ പറയുന്നു, ‘വരൂ, ഞാൻ അവിടെ പോകുന്നു!’ എന്നിട്ട് എന്റെ ബാധ്യതകളുടെ ബോധത്തിൽ ഞാൻ വീണ്ടും ഇരുന്നു. അവിടെ ഭയാനകമായൊരു സംഘർഷമുണ്ട്. ഇതൊരു ജീവിതമല്ല. ഞാൻ മുമ്പ് ഇങ്ങനെ ആയിട്ടില്ല. നീ എല്ലാം വിഴുങ്ങി. ഞാൻ നിന്നെക്കുറിച്ച് ചിന്തിച്ചയുടനെ എനിക്ക് വിഡ്ഢിത്തവും സന്തോഷവും തോന്നി. തൽക്ഷണം ആയിരം വർഷം ജീവിക്കുന്ന ഒരു രുചികരമായ സ്വപ്നത്തിൽ ഞാൻ ചുറ്റിക്കറങ്ങുന്നു. എത്ര ഭീകരമായ അവസ്ഥ! സ്നേഹത്തെ മറികടക്കുക, എല്ലാ സുഷിരങ്ങളിലും സ്നേഹം അനുഭവിക്കുക, സ്നേഹത്തിനായി മാത്രം ജീവിക്കുക, ദുംഖത്താൽ സ്വയം ക്ഷീണിതനാകുന്നത് കാണുക, ആയിരം ചിലന്തികളുടെ നൂലുകളിൽ കുടുങ്ങികിടക്കുക. ഓ, എന്റെ പ്രിയ ഇവാ, നിനക്കിത് അറിയില്ലായിരുന്നു. ഞാൻ നിന്റെ കാർഡ് എടുത്തു. അത് എന്റെ മുന്നിലുണ്ട്, നീ ഇവിടെയുണ്ടെന്ന പോലെ ഞാൻ നിന്നോട് സംസാരിച്ചു. ഞാൻ നിന്നെ ഇന്നലെ കണ്ടതുപോലെ, നീ മനോഹരിയാണ്, അതിശയകരമാംവിധം മനോഹരി. ഇന്നലെ വൈകുന്നേരം മുഴുവൻ ഞാൻ എന്നോട് തന്നെ പറഞ്ഞു, ‘അവൾ എന്റേതാണ്!’ ആഹ്! പറുദീസയിൽ മാലാഖമാർക്ക് ഇന്നലത്തേതുപ്പോലെ സന്തോഷമില്ല!.
ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായ ഹോൻ ഡ്രെ ബൽസാക്ക് തന്റെ പ്രണയിനി ഇവലീന ഹൻസക്കിന് അയച്ച കത്താണിത്. സാഹിതീയമായ അലങ്കാരങ്ങളെ തന്നാലാകുംവിധം അലങ്കരിച്ച അത്യധികം മനോഹരമായ ചിന്തകളും ദുഃഖപൂർണമായ സത്യത്തെയും ഉൾകൊള്ളിച്ച പ്രണയലേഖനം എന്നതിനപ്പുറം ബൽസാക്കിന്റെ എഴുത്തുജീവിതത്തിലെ തന്നെ ഏറ്റവും സർഗാത്മകമായ രചനയെന്ന സ്ഥാനം ഈ കത്തിനുണ്ട്. പലഭാവങ്ങളുള്ള കഥാപാത്രങ്ങളുടെ പേരിലാണ് ബൽസാക്ക് സാഹിത്യപഠനങ്ങളിൽ ഇടംപിടിക്കുന്നത്. എൽ എർഡുഗോ(ആരാച്ചാർ) എന്ന കഥയിലെ ജുവാനീറ്റോയും മണിപഴ്സിലെ ചിത്രകാരനും അവിശ്വാസിയുടെ കുർബാനയിലെ ബോർജിറ്റോയുമെല്ലാം ഇതേ സവിശേഷതയുടെ ഉദാഹരണങ്ങളായി ഇന്നും ലോകസാഹിത്യത്തിൽ വിഹരിക്കുന്നു.
സങ്കടങ്ങളുടെയും വിഷാദാത്മകതയുടെയും പല ഭാവങ്ങളുള്ള കഥാപാത്രങ്ങളെ സൃഷ്‌ടിച്ച ബൽസാക്ക് യഥാർത്ഥത്തിൽ തന്റെ കഥാപാത്രങ്ങളെക്കാൾ തീവ്രമായ മനോവേദനയിലാണ് ജീവിച്ചത്. പതിനേഴു വർഷത്തെ പ്രണയകാലത്തിനു ശേഷം 1950-ൽ വിവാഹിതരായ ബൽസാക്കിനും ഇവലീനക്കും ഏകദേശം അഞ്ചുമാസക്കാലം മാത്രമേ ഒരുമിച്ചു ജീവിക്കാനായതുള്ളൂ. ലോകസാഹിത്യത്തിൽ തന്റെ അദ്ധ്യായം എഴുതിത്തീരും മുൻപേ അസ്തമിച്ച ബൽസാക്ക് എന്ന നക്ഷത്രത്തിന്റെ ജീവിതയാത്രയിലെ പൂർണമായ ഒന്ന് അദ്ദേഹത്തിന്റെ പ്രണയം മാത്രമായിരിക്കും.