താളുകൾ മറിയുമ്പോൾ
പ്രിയപ്പെട്ട ജിബിൻ,
വേനൽക്കാലത്തു വറ്റിപ്പോകുന്ന നീരൊഴുക്കുപോലെ നിനക്കുള്ള കത്തുകളുടെ തുടർച്ച വറ്റിപ്പോയി. എന്നോടു ക്ഷമിക്കുക. അവസാനത്തെ കത്തെഴുതിയത് 2017 ജൂലൈ യിൽ ആയിരുന്നു. എന്തൊരു നീണ്ട വരൾച്ച! നിനക്കെഴുതിയിരുന്ന ആ പഴയ കത്തുകളിലൂടെ ഒരാവർത്തി ഇപ്പോൾ ഞാൻ കടന്നുപോയി. വായന കഴിഞ്ഞപ്പോൾ എനിക്കെന്നോടു വല്ലാത്ത ഇഷ്ടം തോന്നി. അങ്ങനെയൊന്നും തോന്നരുതെന്നു പണ്ടു കരുതിയിരുന്നു.
ഇവിടെ ശിശിരം ഹേമന്തത്തിനു വഴിമാറിയിരിക്കുന്നു. എങ്കിലും പിടിച്ചു നില്പിന്റെ പീതപത്രങ്ങൾ, ശക്തമായ കാറ്റിലും വിട്ടുപോകാതെ മരങ്ങളിൽ വികാരവായ്പോടെ തുടരുന്നു. പ്രിയ ശ്യാമ മേഘങ്ങളെ... കൊഴിഞ്ഞു വീഴുന്ന ഇലകൾക്ക് നിങ്ങൾ അന്ത്യോദകം പകരുന്നു. മണ്ണോടുമണ്ണായി മാറുന്ന ജീർണ്ണ പത്രങ്ങൾ, പുതുനാമ്പുകളായി പുനർജ്ജനിക്കുന്നു. എന്തൊരുത്സവമാണീ പ്രകൃതിയൊരുക്കുന്നത്! ഇതൊന്നും കാണാതെ ഞാനും ഓടുകയായിരുന്നു.
ഓട്ടത്തിനിടയിൽ ഞാനൊരു കാഴ്ചയിൽ തറഞ്ഞുനിന്നു. പലചരക്കു കടയുടെ പുറത്തെ ഭിത്തിയിൽ ചാരി, റോഡരുകിലെ നടപ്പാതയിൽ അവർ ഇരിക്കുന്നു. കട്ടിയുള്ള പുതപ്പിനുള്ളിൽ അവരെത്ര സുരക്ഷിതായാണ്? അറിയില്ല. മരം കോച്ചുന്ന തണുപ്പും, ഇലകളെ പറിച്ചെറിയുന്ന കാറ്റും, അനുസരണയില്ലാത്ത മഴയും. എങ്കിലും അവരതൊന്നും അറിയുന്നില്ലെന്നു തോന്നുന്നു. വായനയിലാണവർ! അതെ, ഒരു തടിച്ച പുസ്തകത്തിന്റെ പാതിവഴി അവർ കടന്നിരിക്കുന്നു. മറ്റു യാചകരെപ്പോലെ അവർ ആരോടും ഒന്നും ചോദിക്കുന്നില്ല. നാണയത്തുട്ടുകൾ സ്വീകരിക്കാനായി ഒന്നും തന്നെ മുന്നിൽ വച്ചിട്ടില്ല. കാഴ്ചയിൽ ഒരു പ്രൗഢയായ വയോധിക.
ചില്ലറയോ, ഭക്ഷണമോ നല്കിയാലോ എന്നു ചിന്തിച്ചു. ഒരുപക്ഷെ അവരതു പ്രതീക്ഷിക്കുന്നില്ലെങ്കിലോ എന്നു സംശയിച്ചു. അല്പം മാറിനിന്നുകൊണ്ടു അവരെ വീക്ഷിച്ചു. അതെ, അവർ വായന അനുസ്യൂതം തുടരുന്നു. താളുകൾ മറിയുന്നു. കടയിൽ നിന്നും ഇറങ്ങി വരുന്നവരിൽ ഒരാൾ അവർക്കു മുന്നിൽ ഒരു കപ്പു കാപ്പി വച്ച ശേഷം എന്തോ പറഞ്ഞിട്ട് നടന്നകന്നു. ഒരവസരം നഷ്ടപ്പടുത്തിയ നിരാശയിൽ ഞാൻ വീട്ടിലേക്കും.