മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 


തിരികെ വന്നപ്പോൾ എല്ലാം പതിവുപോലെ തന്നെ ഉണ്ടായിരുന്നു; കസേരയും, ഡെസ്കും, അതിനു പുറത്തുണ്ടായിരുന്ന ഉപകരണങ്ങളും, പെൻഹോൾഡറും, അതിനുള്ളിലെ പേനകൾ പോലും മാറ്റമില്ലാതെ.


ഉപകരണങ്ങളിൽ പൊടി അടിഞ്ഞുകൂടാതെ ആരോ വൃത്തിയാക്കുന്നുണ്ടായിരിക്കാം. അമ്മാളു തന്നെ ആയിരിക്കാം അതു ചെയ്തിരിക്കുക.

കസേര വലിച്ചിട്ടിരുന്നു. നീല ചട്ടയുള്ള ജനാലപ്പുറത്തു നഗ്‌നമായ ശിഖരങ്ങൾ മരവിച്ചു നിൽക്കുന്നു. പോകുമ്പോൾ നിറയെ ഇലകളും പൂക്കളുമായിരുന്നു. ജനാലയ്ക്കു പുറത്തെ ഋതുദൃശ്യങ്ങൾ യാത്രകഴിഞ്ഞെത്തിയപ്പോൾ മാറിയിരിക്കുന്നു.

ആഹാരം കഴിക്കാൻ കാന്റീനിലേക്കു പോകും വഴി അമ്മിണിയെക്കണ്ടു. അവർ ചവിട്ടുപടിയുടെ കൈവരികൾ തുടച്ചു മിനുക്കുന്നു. ചുക്കിച്ചുളുങ്ങിയ കൈകൾ യാന്ത്രികമായി ചലിക്കുന്നു. കണ്ട പാടെ അവർ ചോദിച്ചു, "അല്ല, ഇതാരാ! സന്തോഷമായി, നീ തിരിച്ചു വന്നല്ലോ!"
കുശലാന്വേഷണങ്ങൾ കഴിഞ്ഞപ്പോൾ ചോദിച്ചു.
"അമ്മാളു ആണോ എന്റെ ഡെസ്കും ഉപകരണങ്ങളും തുടച്ചു വൃത്തിയാക്കിക്കൊണ്ടിരുന്നത്?"
അമ്മാളു പറഞ്ഞു.
"എനിക്കറിയാമായിരുന്നു നീ തിരികെ വരുമെന്ന്."
"അതെന്താണ് അങ്ങനെ?"
"അല്ലാതെ നിനക്കു മറ്റു മാർഗ്ഗങ്ങൾ ഇല്ലല്ലോ"
അമ്മാളു മറ്റൊരിടത്തേക്കു തിരിഞ്ഞു.
"അതു പോട്ടെ, യാത്ര എങ്ങനെയുണ്ടായിരുന്നു?"
ഒരു നിമിഷം ആലോചിച്ചു, 'യാത്രയോ?'
"വിചിത്രമായ അനുഭവമായിരുന്നു. അവിടെ എത്തിയപ്പോളാണു മനസ്സിലായത്, ഇവിടമായിരുന്നു സ്വർഗ്ഗമെന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല, തിരികെപ്പോന്നു. തിരിച്ചുള്ള വഴി ദുർഘടമായിരുന്നു. എല്ലാം പ്രതികൂലം. എങ്കിലും ഞാൻ ഉറപ്പിച്ചിരുന്നു."
അമ്മാളു പറഞ്ഞു.
"ഇരിപ്പിടങ്ങൾ അപ്രതീക്ഷിതമായി ഒഴിയുന്നു. ആരോടും പറയാതെ ആരൊക്കെയോ പോകുന്നു. ചിലർ മാത്രം തിരികെ വരുന്നു."

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ