കക്കവാരുകാരൻ മണിയുടെ മകൻ ചിത്രനെ ഒഴിവാക്കി; പലിശക്കാരൻ മാണിക്കണാം പറമ്പിൽ ശങ്കുണ്ണിയുടെ ഇളയ മകൻ ബലരാമനെ വിവാഹം ചെയ്ത മീരയെ, മകരത്തിലെ ഉത്സവനാളിൽ പഴുതുവള്ളി അമ്പലത്തിലെ താലപൊലിക്കാണു പിന്നീട് രാജു കാണുന്നത്. ഏതാണ്ട് പന്ത്രണ്ടു കൊല്ലം ആയിട്ടുണ്ടാവും. അന്ന് താനായിരുന്നല്ലോ ചിത്രന്റെ ഹംസം. മോനെ കയ്യിൽ പിടിച്ചു മീരയ്ക്കരുകിലേക്ക് നടക്കുമ്പോൾ അയാൾ ഓർത്തു. ഭർത്താവ് ബലരാമൻ ഒക്കത്തിരിക്കുന്ന ഇളയ കുട്ടിയെ എന്തൊക്കെയോ പറഞ്ഞു കളിപ്പിക്കുന്നു അവൾക്കരുകിൽ. മൂത്തകുട്ടി പിന്നിയിട്ട മുടിതുമ്പ് അകത്തേക്ക് മടക്കിയ ചുണ്ടാൽ കടിച്ചു പിടിച്ചു , ഇടക്കിടക്ക് വലതു കാല് ഉയർത്തി മീരയുടെ സാരി തുമ്പിൽ തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു. അവൾ തന്നെ തിരിച്ചറിഞ്ഞു. പൊടുന്നതെ ദുർബലമായ നടുക്കത്തിൽ ഒരു ചിരി എറിഞ്ഞു ബലരാമനോടായി പരിചയം പറഞ്ഞു.
സൗഹൃദത്താൽ കുഞ്ഞിനെ എടുത്തു തിരികെ കൊടുക്കുമ്പോൾ മീരയുടെ ചെവിയിൽ രഹസ്യ ഭാവത്തിൽ കൈപ്പത്തി മടക്കി ബലരാമനെ ലാക്കാക്കി അയാൾ കെണിയുടെ വിത്തെറിഞ്ഞു. "തരക്കാരോട് പറഞ്ഞാ മതി" . ഏഴിന്റെ അന്ന് മീരയും കുഞ്ഞും ബലരാമനില്ലാതെ നാട്ടിൽ വന്നു. പിന്നെ ഇന്നേവരെ അവൾ തിരിച്ചു പോയിട്ടില്ല.