മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

''എന്റെ സമയം അടുത്തു. എനിക്കുള്ള ആറടി മണ്ണ് തയ്യാറായി കിടക്കുകയാണ്.'' തങ്കപ്പന്‍ ഊര്‍ദ്ധശ്വാസം വലിച്ചു കൊണ്ട് പിറുപിറുത്തു. 

പ്രതീക്ഷ വറ്റിയ അച്ഛന്റെ മിഴികളില്‍ നോക്കി മക്കള്‍ അടുത്തുതന്നെ നിന്നു. ഡോക്ടറുടെ പരിശോധനകളിലൊന്നും യാതൊരു പ്രശ്‌നങ്ങളും കാണാനായില്ല. സ്‌കാന്‍ റിപ്പോര്‍ട്ടുകളും, ബ്ലഡ് കള്‍ചറിങ്ങ് റിപ്പോര്‍ട്ടുകളും, പ്രഷര്‍, ഷുഗര്‍ ടെസ്റ്റുകളും ഡോക്ടര്‍ വിശദമായിത്തന്നെ പരിശോധിച്ചുകൊണ്ട് പറഞ്ഞു. 
''ഞാനൊരു തകരാറും കാണുന്നില്ല.''
''അപ്പോള്‍ പിന്നെ എന്തായിരിക്കും പ്രശ്‌നം, ഡോക്ടര്‍.''
''കണ്ടിടത്തോളം ഇത് മാനസികമാണ്. ഞാന്‍ ചില മരുന്നുകള്‍ തരാം. നിങ്ങള്‍ വീട്ടില്‍ കൊണ്ടുപോയിക്കോളൂ.''
മക്കള്‍ പരിഭ്രാന്തരായി ഡോക്ടറെ നോക്കി. ഡോക്ടര്‍ പ്രെസ്‌ക്രിപ്ഷന്‍ ലിസ്റ്റെടുത്ത് ചില മരുന്നുകള്‍ കുറിച്ചു നല്‍കിയ ശേഷം ഫയല്‍ ക്ലോസ് ചെയ്തു. മക്കള്‍ ഒന്നുകൂടി ഡോക്ടറോട് മുരടനക്കി.
''സര്‍, ഏതെങ്കിലും സ്വകാര്യആശുപത്രിയില്‍ കൊണ്ടു പോകണോ...''
''എന്തിന്... അതിന്റെ ആവശ്യമൊന്നും ഞാന്‍ കാണുന്നില്ല. എല്ലാം നിങ്ങളുടെ ഇഷ്ടം...''
''ശരി സാര്‍, വീട്ടിലേക്ക്തന്നെ കൊണ്ടുപോക്വാണ്. വിശേഷങ്ങള്‍ ഉണ്ടാക്യാണെങ്കില്‍ വരാം.''

മക്കള്‍ രണ്ടുപേരും അച്ഛനെ ടാക്‌സി വിളിച്ച് പതിനൊന്നു മണിയോടെ വീട്ടിലേക്ക് കൊണ്ടുപോന്നു. വീട്ടിലെത്തിയപ്പോള്‍ അയല്‍ക്കാരെല്ലാം തടിച്ചുകൂടി. തങ്കപ്പനില്‍ അത് കൂടുതല്‍ വിഭ്രാന്തിയുണ്ടാക്കി.

'എന്റെ കാറ്റെപ്പഴാ പോക്വാ...' അയാള്‍ തന്നോടുതന്നെ പിറുപിറുത്തു. കഴിഞ്ഞ ദിവസംവരെ ഒരു പ്രശ്‌നോം ഇല്ലാതെ പണിയെടുത്ത് നടന്നിരുന്നതല്ലേ. ഇന്നിപ്പോള്‍ എന്തേ ഇങ്ങനെ വരാന്‍ എന്നയാള്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. 
''അച്ഛനൊന്ന് മിണ്ടാതിരിക്ക്. അച്ഛനൊരു പ്രശ്‌നോം ഇല്ലാന്ന് ഡോക്ടര്‍ പറഞ്ഞത് കേട്ടില്ലേ...''
''അങ്ങേര് അങ്ങനെ പറഞ്ഞതിന്റെ ബലത്തിലാവും ഇപ്പഴും ഇങ്ങനെ കിടക്കുന്നേ...'' കേട്ടുനിന്ന നാട്ടുകാരില്‍ ആരോ തട്ടി വിട്ടു. അതുകേട്ട് രാഘവന്റെ മിഴികള്‍ ഒന്നുകൂടി ഇരുണ്ടുകനത്തു. 
പണിസ്ഥലത്ത് കുഴഞ്ഞു വീണ് ആശുപത്രിയിലെത്തിക്കുമ്പോള്‍ തീര്‍ന്നു എന്നുതന്നെയാണ് എല്ലാവരും കരുതിയത്. എന്നാല്‍ എല്ലാ ടെസ്റ്റുകളും നടത്തി നോക്കിയിട്ടും യാതൊരു പ്രശ്‌നവുമില്ലെന്ന് ഡോക്ടര്‍ വിധിയെഴുതിരിക്കുന്നു. അതിനുശേഷം ഇനി ചികിത്സയേ വേണ്ടെന്നു കരുതി തിരിച്ചെത്തിയിരിക്കുന്നു. അതോ, ഡോക്ടറും കയ്യൊഴിഞ്ഞതാണോ... സ്ഥിതി അത്രയും വഷളായിരിക്കുമോ. നാട്ടുകാര്‍ പരസ്പരം മുറുമുറുത്തുകൊണ്ടിരുന്നു.

''തങ്കപ്പാ, നീ തീര്‍ന്നെന്നാ ഞാന്‍ കരുതിയത്...'' 
കൂട്ടുകാരന്‍ കുഞ്ഞിറ്റി തങ്കപ്പനെ നോക്കി നിഷ്‌കളങ്കമായി ചിരിച്ചു. തങ്കപ്പന്‍ അതുകേട്ട് ഭീതിതനായി. അതൊന്നും ശ്രദ്ധിക്കാതെ കുഞ്ഞിറ്റി തുടര്‍ന്നു. 
''ഇക്കാലത്തെ ഓരോരോ വിശേഷങ്ങളെ... ഇന്നു കണ്ടവരെ നാളെ കാണില്ല.'' 
തങ്കപ്പന്റെ മിഴികള്‍ കൂടുതല്‍ വിഹ്വലമാകുന്നത് കണ്ട് മക്കള്‍ കുഞ്ഞിറ്റിയോട് തട്ടിക്കയറി. 'ഔചിത്വം ഇല്ലാത്ത ശുംഭന്മാര്‍.' അവര്‍ പിറുപിറുത്തുകൊണ്ട് അയാള്‍ക്കു നേരെ കയര്‍ത്തു ചെന്നു. അയാളെ അവിടെ നിന്നും ഓടിച്ചുവിട്ടു. 

തുറന്നു വെച്ച ജനലിനരുകില്‍ പുറത്തെ ആകാശവും നോക്കി തങ്കപ്പന്‍ കിടന്നു. അകത്തും പുറത്ത് ജനലക്കരികിലും അയല്‍ക്കാര്‍ വന്ന് തങ്കപ്പനെ ദയനീയമായി നോക്കി നിന്നു. 
''അല്പം കാറ്റും വെളിച്ചവും കടക്കട്ടെ... എല്ലാവരും ഒന്നു മാറി നിന്നേ...'' 
അതുകണ്ട് കലി വന്ന മക്കള്‍ എല്ലാവരേയും അകറ്റി വിടാന്‍ വെറുതേ ശ്രമം നടത്തിനോക്കി. എന്നാല്‍ അവരൊന്നും വേഗം സ്ഥലം കാലിയാക്കാന്‍ വന്നവരായിരുന്നില്ല. അവര്‍ അല്പം ഉറക്കെ തങ്കപ്പന്‍ കേള്‍ക്കുമാറ് ഉച്ചത്തില്‍തന്നെ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു.

''ചെയ്തുകൂട്ടിയ പാപങ്ങള്‍ ഓരോന്നായി അനുഭവിയ്ക്കാന്‍ കിടത്തിയിരിയ്ക്ക്യാ... അല്ലാതെന്താ, ഈ കിടപ്പിന്റെ അര്‍ത്ഥം... ജീവിച്ചിരിക്കുമ്പോള്‍ നല്ലത് ചെയ്യണം. അല്ലെങ്കിലിതുപോലിരിക്കും.''
''അതിന് തങ്കപ്പന്‍ ആരേയാ ദ്രോഹിച്ചിട്ടുള്ളത്. സ്വന്തം കാര്യം നോക്കി നടന്നൂന്നുള്ളത് നേരാ...''
''ആരാ പറഞ്ഞേ ആരേയും ദ്രോഹിച്ചിട്ടില്ലെന്ന്. അന്യന്റെ അതിര്‍ത്തി മാന്തിയെടുക്കുന്നത് ദ്രോഹല്ലേ...'' 
''ഓ, അങ്ങനെ...''
ഇതെല്ലാം അശരീരിപോലെ കേട്ടുകൊണ്ട് തങ്കപ്പന്‍ കിടന്നു. അയാളോര്‍ത്തെടുത്തു. ശരിയാണ്. താന്‍ ആര്‍ക്കുംവേണ്ടി നല്ലതൊന്നും ചെയ്തിട്ടില്ല. എന്നാല്‍ ആര്‍ക്കും ഒരു ദ്രോഹോം ചെയ്തിട്ടില്ല. ഒരു കാര്യം മാത്രം ചെയ്തിട്ടുണ്ട്. പടിഞ്ഞാറേലെ ഭൂമി കുറേശ്ശെ കുറേശ്ശെയായി മാന്തിയെടുത്തിട്ടുണ്ട്. അതായിരിക്കും തനിക്കിപ്പോള്‍ ഇങ്ങനെ വരാന്‍. അല്ലെങ്കില്‍ യാതൊരു അസുഖവുമില്ലാതെ കുതിച്ചു നടന്നിരുന്ന തനിക്കിങ്ങനെ വര്വോ...
തങ്കപ്പന്റെ മറ്റൊരു സുഹൃത്ത് മൂത്തമകനെ വിളിച്ച് പറഞ്ഞു.
''ചുട്ടകോഴീനെ പറപ്പിക്കണവനാ നമ്മുടെ മന്ത്രവാദി കൊച്ചക്കന്‍... ഒന്ന് വിളിപ്പിച്ച് എന്തെങ്കിലും പരിഹാരക്രിയ ചെയ്യിച്ചൂടെ... എന്ത്ന്ന് വെച്ചാ ഇങ്ങനെ കിടത്തിയിരിക്കണേ...''
''ഡോക്ടര്‍ ഒന്നും ഇല്ലാന്നാ പറഞ്ഞത്.''
''ഡോക്ടര്‍മാര്‍ക്ക് എന്തറിയാം, ബാധകളെപ്പറ്റി...''
''അതും ശരിയാ...''
''എങ്കില്‍ വേഗം തന്നെ അങ്ങേരെ വിളിപ്പിച്ച് വേണ്ടത് ചെയ്യ്്. അതിന്റെ കുറവോണ്ട് ഇങ്ങേര് ഇങ്ങനെ കിടന്ന് വലിയ്ക്കണ്ട. വേഗം പോയിക്കിട്ട്വാന്നൊള്ളത് ഇന്നത്തെ കാലത്തൊരു പുണ്യാണേ...''
രാഘവന്‍ പറഞ്ഞത് ശരിയാണെന്ന് മക്കള്‍ക്ക് തോന്നി. അവര്‍ ആ വഴിയ്ക്ക് ഒരു കൈ നോക്കാന്‍ തീരുമാനിച്ചു. കൊച്ചക്കന് ആളെ അയച്ചു. 

കൊച്ചക്കനെത്തി ഒരു നിരീക്ഷണമെല്ലാം നടത്തിക്കൊണ്ട് പറഞ്ഞു. 
''ഇത് അല്പം മുന്തിയ ഇനമാ... ഗേപാലപ്പണിക്കര് കൂടി വേണ്ടി വരും ഒരു സഹായത്തിന്... അപ്പപ്പോള്‍ കാര്യങ്ങളറിഞ്ഞു വേണ്ടതു ചെയ്യാലോ... ഗണിച്ചു പറയാന്‍ കേമന്‍ ഗോപാലപ്പണിക്കരു തന്ന്യാ... സംശയംല്യ.''
കൊച്ചക്കന്‍ ക്രിയകള്‍ക്ക് ആവശ്യമായ ചാര്‍ട്ട് എഴുതി നല്‍കി. വാങ്ങിക്കേണ്ട വിഭവങ്ങള്‍... വീട്ടിലൊരുക്കേണ്ട സാധനങ്ങള്‍... എന്നിങ്ങനെ രണ്ടു ചാര്‍ട്ട് തയ്യാറാക്കി മൂത്തമകന്റെ കയ്യില്‍ നല്‍കി. എന്നിട്ടു പറഞ്ഞു.

''അടുത്ത ഞായറാഴ്ച ആകാം. ഗോപാലപ്പണിക്കരെ ഞാന്‍ വിളിച്ചു കൊണ്ടു വന്നോളാം. സാധനങ്ങളെല്ലാം വാങ്ങി ഒരുക്കി വെച്ചോളണം. പണിക്കര്ക്ക് കൊടുക്കേണ്ടത് എത്രയാണെന്ന് അറിയാലോ... എന്റെ കാര്യത്തില് നിങ്ങള്‍ക്കിഷ്ടമുള്ളത് എന്താണെങ്കില് തന്നാല്‍ മതി.''
''ശരി. എല്ലാം ഒരുക്കി വെച്ചോളാം.'' മകന്‍ മറുപടിയായി പറഞ്ഞു. 

തങ്കപ്പന്‍ വെറുതേ പുറത്തേയ്ക്കു മിഴിച്ചുനോക്കി കിടന്നു. അതിര്‍ത്തിയില് വളര്‍ന്നു നില്‍ക്കുന്ന ശീമക്കൊന്നത്തറികള്‍ക്ക് ഒരാളുടെ വണ്ണം വെച്ചിരിക്കുന്നു. അതാണ് ഇപ്പോഴത്തെ അതിര്‍ത്തി. മുമ്പ് അത് അവിടെയല്ലായിരുന്നു. ഒരടി പുറകോട്ട് മാറിയായിരുന്നു. അതിനെ നിത്യവും പറിച്ചു മാറ്റി കുറേ സ്ഥലം അപ്പുറത്തുനിന്നും പിടിച്ചെടുത്തു. ഒരിക്കല്‍ അപ്പുറത്തെ സ്ഥലത്തിന്റെ അതിര്‍ത്തികള്‍ മാറിയതു കണ്ട് പടിഞ്ഞാറേലെ ദാമോദരന്റെ മകന്‍ ഗണേശന്‍ പറഞ്ഞു.
''തങ്കപ്പേട്ടാ, അതിര്‍ത്തിയെല്ലാം മാറിയിട്ടുണ്ടല്ലോ...'' അന്ന് അവനോട് കയര്‍ത്തു ചാടി.
''വല്ലപ്പോഴും ഇവിടെ വന്നു പോകുന്ന നിനക്ക് എങ്ങനെയറിയാം അതെല്ലാം. ഈ തറി ഇവിടെ കാലങ്ങളായി നില്‍ക്കുന്നത് തന്ന്യാ... വെറുതേ തോന്ന്യാസം പറയരുത്.''

ദാമോദരന്‍ മരിച്ചു പോയേപ്പിന്നെ ഗണേശന്‍ അവിടെ താമസം ഇല്ലായിരുന്നു. വീടും പറമ്പും ഒഴിഞ്ഞു കിടന്നു. ആര്‍ക്കും വാടകയ്ക്ക് കൊടുക്കാനും ഗണേശന് താല്പര്യമില്ലായിരുന്നു. ഇടയ്ക്ക് വരും. വീടും സ്ഥലവുമെല്ലാം ഒന്നു ചുറ്റിയടിച്ച് നോക്കി പോകും. അതിനിടെ അതിര്‍ത്തികള്‍ മാറ്റി വരയ്ക്കപ്പെട്ടത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തങ്കപ്പനോട് വെറുതേ ചോദിച്ചതാണ്. അതിനുള്ള മറുപടി അല്പം പരുക്കനായിരുന്നെങ്കിലും ഗണേശന്‍ അതൊന്നും കാര്യമാക്കിയില്ല.

''സാരല്യ തങ്കപ്പേട്ടാ, അച്ഛന്‍ പറയാറുണ്ട്. ഒരാള്‍ എത്ര മണ്ണ് മാന്തിയാലും എന്താ കാര്യംന്ന്. അവസാനം ആറടി മണ്ണല്ലേ ആവശ്യം വരൂ... അതിനാല് ആരേംങ്കിലും മാന്ത്വാണെങ്കില്‍ മാന്തിക്കോട്ടെ... അവര്‍ക്ക് ആവശ്യമുള്ളത് ആയിക്കഴിഞ്ഞാല്‍ അതോടെ തീരും ആ മാന്തലെല്ലാം എന്ന്...'' 

തങ്കപ്പന്‍ കണക്കു കൂട്ടി നോക്കി. അതിര്‍ത്തിയിലെ ഓരോ ചെടിയുടേയും അടുത്ത് മറ്റൊരു ചെടി അയല്‍ക്കാരന്റെ സ്ഥലത്തിലേക്ക് അല്പം കയറ്റിനടും. അതു വളരാന്‍ തുടങ്ങുമ്പോള്‍ ആദ്യം വളര്‍ന്നുവന്നതിന്റെ അപ്പുറത്തായി മറ്റൊന്ന് നടും. ആദ്യത്തേത് അതോടൊപ്പം പറിച്ചു മാറ്റും. വീണ്ടും ഇതേ പ്രക്രിയ തുടരും. അങ്ങനെ പതുക്കെപ്പതുക്കെ ചെടികളെ മുന്‍നിര്‍ത്തിയുള്ള ആക്രമണത്തോടെ അതിര്‍ത്തിയുടെ സഞ്ചാരത്തിന് വഴിയൊരുക്കും. എത്രയോ തവണ ചെടികള്‍ മാറ്റി നട്ടുപിടിപ്പിച്ചിരിക്കുന്നു. കൃത്യമായി കണക്കു നോക്കിയാല്‍ ആറടിയേക്കാള്‍ കൂടുതല്‍ സ്ഥലം പിടിച്ചെടുത്തിട്ടുണ്ട്. ഇടക്കെപ്പഴോ പാതിരാത്രി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ഗണേശന്‍ പറഞ്ഞ അവന്റെ അച്ഛന്റെ വാക്കുകള്‍ മനസ്സില്‍ തെളിയാന്‍ തുടങ്ങി. അതോടെ ആധിയായി. തനിക്ക് ആവശ്യമായത് താന്‍ നേടിയിരിക്കുന്നു. എന്നാലും ആ ദാമോദരന്റെ മോന്റെ വാക്ക്... അതിനെന്ത് മൂര്‍ച്ച്വാ... അല്ലായിരുന്നെങ്കില്‍ സ്വസ്ഥത പോക്വോ... അത് നീറിപിടിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയേ ആയുള്ളൂ. അവസാനം കുഴഞ്ഞു വീണപ്പോള്‍ തീര്‍ന്നെന്നാ കരുതിയത്. 

ഇനിയെന്താണ് ഇതിന് പരിഹാരം. തങ്കപ്പന്‍ വെറുതേ കിടന്ന് ഓരോന്ന് ചിന്തിക്കാന്‍ തുടങ്ങി. കൊച്ചക്കനും പണിക്കരും വന്ന് എന്തു ചെയ്യാനാ... കുറേ പണം തട്ടിയെടുക്കുകയല്ലാതെ... അതിനപ്പുറം അവര്‍ക്ക് എന്തുചെയ്യാന്‍ കഴിയും. ചെയ്യേണ്ടത് താന്‍ തന്നെയാണ്. എന്തൊക്കെയോ ഓര്‍ത്തുകൊണ്ട് തങ്കപ്പന്‍ മക്കളെ വിളിച്ചു. അവര്‍ രണ്ടു പേരും അച്ഛന്റെ വിളിപ്പുറത്തു തന്നെയുണ്ടായിരുന്നു. 
''നിങ്ങള് കൊച്ചക്കനോടും പണിക്കരോടും വരേണ്ടാന്ന് പറഞ്ഞേര്.''
''അതെന്താ, അപ്പം കര്‍മ്മങ്ങളൊന്നും ചെയ്യണ്ടാന്നാണോ...''
''എന്തിന്... ഇവിടെ മറ്റൊരു കര്‍മ്മമാണാവശ്യം. അതു ഞാന്‍ പറയാം. നിങ്ങള് എനിക്കുവേണ്ടിയത് ചെയ്യണം. ഇല്ലാന്ന് പറയരുത്.''
''അതെന്താ...''
''ഇന്നുതന്നെ വില്ലേജില്‍ പോയി അവിടത്തെ ആപ്പീസറോട് ഒന്നു വരാന്‍ പറയണം. നമ്മുടെ ഭൂമി ഒന്ന് അളക്കണം.''
''അതെന്തിനാ...''
''അയാള് വരട്ടെ... അപ്പം പറയാം.''
മക്കള്‍ക്ക് പ്രശ്‌നമെന്താണെന്ന് മനസ്സിലായില്ല. അവര്‍ അന്ധാളിച്ചു നിന്നു. അപ്പോള്‍ തങ്കപ്പന്‍ അവരോട് പറഞ്ഞു.
''എന്റെ അസുഖം എന്താണെന്ന് ഡോക്ടര്‍ക്കല്ലേ മനസ്സിലാകാത്തതുള്ളൂ... എനിക്ക് എല്ലാം വ്യക്തമായിത്തന്നെ മനസ്സിലായി.''
''അതെങ്ങനെ...''
''എന്നെ എനിക്കല്ലേ മറ്റാരേക്കാളും നന്നായി തിരച്ചറിയാനാവൂ.''
''അപ്പം പൂജകളൊന്നും വേണ്ടെന്നാണോ പറയ്‌ണേ...''
''അതേ... അവരോട് പിന്നീട് പറയാമെന്ന് പറഞ്ഞാല്‍ മതി. എന്തായാലും അടുത്ത ഞായറാഴ്ച വേണ്ട.''
''ശരി.''

മക്കള്‍ ഉച്ചയോടെ വില്ലേജില്‍ നിന്ന് ഓഫീസറെ കൂട്ടി വന്നപ്പോള്‍ തങ്കപ്പന് കിടക്കാന്‍ കഴിയാതായി. അയാളെണീറ്റ് പെട്ടിയില്‍ നിന്നും സ്ഥലത്തിന്റെ ആധാരമെടുത്ത് പുറത്തു വന്നു. അതുകണ്ട് നാട്ടുകാരും സുഹൃത്തുക്കളും അത്ഭുതത്തോടെ തങ്കപ്പനെ നോക്കി. മരിക്കാന്‍ കിടന്നവന്‍ എണീറ്റ് പറമ്പിലേക്ക് വന്നിരിക്കുന്നു. ആരേയും വകവെയ്ക്കാതെ തങ്കപ്പന്‍ പറഞ്ഞു. 
''എന്റെ കിഴക്കേ അതിര്‍ത്തിയിലെ കല്ലുകള്‍ ഇപ്പോഴും അവിടെത്തന്നെ ഉണ്ട്. അതില്‍ നിന്നും പടിഞ്ഞാറോട്ട് കയറു പിടിച്ച് അളക്കണം. ആധാരത്തില്‍ ആറു സെന്റ് സ്ഥലമേ നമുക്കുള്ളൂ. അതില്‍ കൂടുതലുള്ളത് പടിഞ്ഞാറേതിലേതാണ്. അത് അവര്‍ക്കായി വിട്ടു കൊടുക്കണം.''

മക്കള്‍ക്ക് അതുകേട്ട് കലിയിളകി. അവര്‍ പറഞ്ഞു. 
''അച്ഛന് വട്ടിളകിയോ... സ്ഥലത്തിന്റെ ആള്‍ക്കാര്‍ക്ക് പരാതിയില്ല. അച്ഛനാണോ പിന്നെ പരാതി.''
''അതേടാ ഞാനാണ് ഇവിടത്തെ പരാതിക്കാരന്‍. അതോണ്ടാണല്ലോ ഞാന്‍ ആശുപത്രിയിലായത്.''
മക്കള്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ തങ്കപ്പന്‍ തയ്യാറായില്ല. മക്കള്‍ വില്ലേജില്‍ നിന്നും സ്ഥലം അളക്കാനായി വന്നവരെ പറഞ്ഞയക്കാന്‍ ഒരു ശ്രമം നടത്തി. അതു കണ്ട് തങ്കപ്പന്‍ മക്കളോടായി പറഞ്ഞു.
''ഞാന്‍ പണിയെടുത്തുണ്ടാക്കിയ സ്ഥലമാണ് ഇത്. പാരമ്പര്യമായി കിട്ടിയതല്ല. ഈ ഭൂമിയിന്മേല്‍ എനിക്ക് പരിപൂര്‍ണ്ണ അവകാശമുണ്ട്. ഇത് എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്.''
''ഞങ്ങള്‍ അതൊന്നും ചോദ്യം ചെയ്യുന്നില്ല. നമ്മുടെ സ്ഥലത്ത് കുറച്ചുസ്ഥലം കൂടുതലായി ഉണ്ട് എന്നത് സത്യമാണ്. അതിന് ആരും അവകാശം ചോദിച്ചുവരാത്തിടത്തോളം അത് നമ്മുടേതല്ലേ...''
''അതേ, ഞാന്‍ അതിര്‍ത്തി മാന്തിയുണ്ടാക്കിയ സ്ഥലമാണ് ഇവിടെ അധികമായുള്ളത്. അതെനിക്കു വേണ്ട. അതെന്റെ കയ്യില്‍ ഇരിക്കുന്നേടത്തോളം എനിക്ക് സമാധാനം കിട്ടില്ല.''
മക്കള്‍ എന്നിട്ടും തയ്യാറായില്ല. അവര്‍ അപ്പോഴും വാദിച്ചത് ഒന്നു മാത്രമായിരുന്നു.
''സ്ഥലം ഉടമക്കു പരാതിയില്ല. അച്ഛനാണ് പരാതി. ഇതെവിടത്തെ ന്യായമാണ്.''
''ഇതാണ് ഇവിടത്തെ ന്യായം. ഞാന്‍ മാന്തിയെടുത്തത് ഞാന്‍ തന്നെ തിരിച്ചു കൊടുക്കുന്നു. മറ്റുള്ളവരുടെ സ്വത്ത് നിങ്ങള്‍ക്കു വെറുതേ കിട്ടണമെങ്കില്‍ നിങ്ങളുസ്വന്തമായി മാന്തിയെടുത്തോ...'' 

പിടിച്ച വാശിയോടെ തങ്കപ്പന്‍ സ്ഥലമളന്ന് കുറ്റി വെപ്പിച്ചു. കുറേ സ്ഥലം നീളത്തില്‍ പടിഞ്ഞാറേ പറമ്പില്‍ നിന്നും തങ്കപ്പന്റെ സ്ഥലത്തെത്തിയിരുന്നു. അതെല്ലാം ഒഴിവാക്കി തന്റെ അതിര്‍ത്തിക്കുറ്റികള്‍ തങ്കപ്പന്‍ ഉറപ്പിച്ചു. എന്നിട്ട് അളക്കാന്‍ വന്നവര്‍ക്ക് അതിനുള്ള ബത്തയും നല്കി അവരെ പറഞ്ഞയച്ചു. പുതിയതായി കുറ്റിവെച്ചിടത്ത് ചെമ്പരത്തിക്കമ്പുകള്‍ നട്ട് വെള്ളമൊഴിച്ചു. പഴയവയെല്ലാം പറിച്ചു കളഞ്ഞ് അവിടം വൃത്തിയാക്കി. അതുചെയ്തുകഴിഞ്ഞപ്പോഴേക്കും തങ്കപ്പന് ശ്വാസം നേരെ വീണു. അതുവരെ ഉയരാതിരുന്ന ശബ്ദമെല്ലാം മുഴക്കത്തോടെ ഉയര്‍ന്നു. മനസ്സിലെ കനം അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നതിന്റെ സുഖം അപ്പോള്‍ തങ്കപ്പന് അനുഭവപ്പെടാന്‍ തുടങ്ങി. ആ സുഖത്തിന്റെ മാസ്മരികതയില്‍ തങ്കപ്പന്‍ മക്കളോട് പറഞ്ഞു.

''ഇപ്പോഴാണെടാ മനസ്സിന് ഒരു സുഖം വന്നത്. എനിക്ക് ഒരസുഖവും ഇല്ലാന്ന് ഡോക്ടര്‍ പറഞ്ഞത് ഇപ്പഴാണ് എനിക്കു ബോധ്യം വന്നത്. എന്റെ അസുഖം എത്ര പണം ചിലവഴിച്ചാലും മാറാത്ത വ്യാധിയായിരുന്നു. നീ കൊണ്ടു വരാന്‍ ശ്രമിച്ച മന്ത്രവാദി കൊച്ചക്കനോ, പണിക്കര്‍ക്കോ ആര്‍ക്കും ഈ സ്വാസ്ഥ്യം തരാനാകില്ല.''
മക്കള്‍ ഇതെല്ലാം കേട്ട് പകച്ചു നില്ക്കുകയായിരുന്നു. അവര്‍ പരസ്പരം മനസ്സില്‍ പറഞ്ഞു.
'ഈ തന്തയ്ക്ക് വട്ടായെന്നാ തോന്നുന്നത്...'

തങ്കപ്പന്റെ അസുഖവിവരമറിഞ്ഞ് കാണാനെത്തിയ ദാമോദരന്റെ മകന്‍ ഗണേശിനോട് തങ്കപ്പന്‍ പറഞ്ഞു.
''നീ എന്നെ കാണാന്‍ വന്നൂലോ... എനിക്കു സന്തോഷായി. നിന്റെ സ്ഥലം മോഷ്ടിച്ചെടുത്തിട്ടും അത്യാപത്ത് അറിഞ്ഞ് നീ ഈ കള്ളനെ കാണാന്‍ വന്നൂലോ... നീ നല്ലവനാണ്. നല്ലവരെ ദ്രോഹിച്ചാല്‍ ദൈവം പൊറുക്കൂല. നീ സത്യമുള്ളവനാ... അതുകൊണ്ടാണല്ലോ ഞാന്‍ നിന്റെ അതിര്‍ത്തി മാന്തിയിട്ടും നീയെന്നോട് ക്ഷമിച്ചത്.''
''അങ്ങനെയൊന്നും ഇല്ല തങ്കപ്പേട്ടാ... തങ്കപ്പേട്ടന് സുഖാണെന്ന് കേട്ടാല്‍ മതി.''
''എന്റെ സുഖത്തിന് ഇപ്പോ ഒരു കുറവും ഇല്ല. കുറച്ചുമുമ്പ് വരെ ചില പ്രയാസങ്ങളൊക്കെയുണ്ടായിരുന്നു. നിന്റെ സ്ഥലം എന്റെ കയ്യിലായിരുന്നപ്പോള്‍... ഇപ്പോള്‍ അതെല്ലാം തിരിച്ച് വേര്‍പ്പെടുത്തിയിട്ടുണ്ട്.''
''അതിലൊക്കെ എന്തിരിക്കുന്നു തങ്കപ്പേട്ടാ...''
''അതിലാണ് ഗണേശാ എല്ലാം. അതൊരു സത്യാ... സത്യസന്ധമാക്വാന്നുള്ളത് വല്ല്യ ഒരു കാര്യം തന്ന്യാ...''
''നിന്റെയൊക്കെ മനസ്സിന്റെ നന്മയുടെ ഒരംശമെങ്കിലും എന്നിലുണ്ടായിരുന്നെങ്കില്‍.... എന്റെ ഇപ്പോഴത്തെ ആശ അത്രമാത്രമാണ്.''
''തങ്കപ്പേട്ടന് അതുള്ളതിനാലാണല്ലോ...'' വാക്കുകള്‍ ഗണേശന്‍ മുഴുവിപ്പിക്കുന്നതിനുമുന്നേ തങ്കപ്പന്‍ ഇടപ്പെട്ടു. 
''ആരു പറഞ്ഞു അതുണ്ടെന്ന്. ഇപ്പഴാണ് ആ വകതിരിവുണ്ടായത്. ഞാന്‍ മായ്ച്ചുകൊണ്ടിരുന്നത് നിങ്ങളുടെ അതിരായിരുന്നില്ല. എന്റെ തലവരയായിരുന്നു എന്ന വകതിരിവ്. അവരവരുടെ തലവരകള്‍ വരയ്ക്കുന്നതും മായ്ക്കുന്നതും അവരവര്‍ തന്നെ...''
''തങ്കപ്പേട്ടന് നല്ലതേ വരൂ. എന്റെയും കുടുംബത്തിന്റേയും എല്ലാ പ്രാര്‍ത്ഥനകളും ഉണ്ട്.''
''ഈയുള്ളവന്റെ കണ്ണുതുറന്നത് ഇപ്പഴാണ്, എല്ലാ പ്രയാസങ്ങളും നീങ്ങിയതും ഇപ്പോള്‍ത്തന്നെ. എല്ലാത്തിനും അതിന്റേതായ ഓരോ കാലംണ്ട് അല്ലേ, ഗണേശാ...'

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ