ഫസ്റ്റ് ക്ലാസ് എസി കമ്പാർട്മെന്റിൽ തന്റെ ഭാര്യ 'മുംതാസ്' എന്ന മുംതയോടൊപ്പം ഡൽഹിയിലേക്ക് യാത്ര ചെയ്യുമ്പോൾ ഷാജഹാന് ഓർമ വന്നത് ഇരുപത്തെട്ട് വർഷം അപ്പുറത്തേക്കുള്ള വിവാഹ രാത്രിയാണ്. ഇതേ പോലെ അന്നും ഒരു ഡിസംബർ മാസമായിരുന്നു.
മുട്ട് കൂട്ടിയിടിക്കുകയും, പല്ലുകൾ വിറയലോടെ കൂട്ടിമുട്ടുകയും ചെയ്യുന്ന അതി ശൈത്യത്തിന്റെ ദിനം, കൂട്ടുകാരൊക്കെ കൊടും തണുപ്പിലും, വിവാഹത്തിന്റെ ബാക്കിപത്രം, ഒരു വിധമൊക്കെ ഒതുക്കിയിട്ടുണ്ടെങ്കിലും, അവിടെയിവിടെയായി അനാഥയായി കിടക്കുന്ന കസേരകളും, വൃത്തിഹീനമായി കിടക്കുന്ന വിവാഹപന്തലിന്റെ നെടുവീർപ്പുകളും, മുകൾ നിലവിലുള്ള ജാലകത്തിലൂടെ അലസമായി കണ്ണോടിച്ചപ്പോൾ ഷാജഹാൻ കണ്ടുവെങ്കിലും, അതൊന്നും അയാളുടെ ഉള്ളിൽ കയറിയില്ല, അയാളുടെ ശ്രവണേന്ദ്രിയം കൂർപ്പിച്ചിരിക്കുന്നത്, ഇടനാഴിയിലൂടെ വരുന്ന തന്റെ പ്രിയതമയുടെ പാദപാതം കേൾക്കുന്നുണ്ടോ എന്നായിരുന്നു.
ഒരു മാത്ര അയാൾ അറിഞ്ഞു, അതാ വരുന്നു തന്റെ പ്രിയപ്പെട്ടവൾ!കതക് ചാരിയിട്ടത് അവൾ പതുക്കെ തുറന്നു, മുഖത്തു നിറയെ ചിരിയും, കയ്യിൽ പാൽ ഗ്ലാസും, വെള്ളയിൽ കറുത്ത പൂക്കളുള്ള ചുരിദാർ അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.
"ഇക്കാ...അസ്സലാമു അലൈകും "
"വലൈകുമുസ്സലാം "
"കാത്തിരുന്നു മുഷിഞ്ഞോ? ഇങ്ങളെ പെങ്ങൾമാര് ഇന്നെ വിടണ്ടേ, വിശേഷം ചോദിച്ചിട്ട് തീരുന്നില്ല, ഒരു പാട്ക ളിയാക്കിയതിന് ശേഷാ ഇന്നെ ഇങ്ങോട്ട് വിട്ടത്ട്ടൊ, മുംതാ ഒരല്പം നാണത്തോടെ ഷാജഹാനെ ഒളിക്കണ്ണിട്ട് നോക്കി.
"പെണ്ണ് കണ്ടതിനു ശേഷം, എല്ലാവരും കൂടെ വിവാഹം ഒറപ്പിച്ചെങ്കിലും,നിന്നെ എനിക്കൊന്നു കൂടെ കാണാൻ കൊതിയായിരുന്നു, അവസാനം, അടക്കാൻ കഴിയാത്തപ്പോളാ നിനക്കൊരു ലെറ്റർ എഴുതിയത്. അത് കിട്ടിയിരുന്നോ?"
മുംത കുപ്പിവള കിലുങ്ങും പോലെ പൊട്ടി പൊട്ടി ചിരിച്ചു, എന്നിട്ട് പറഞ്ഞു,
"ലെറ്റർ!അതൊരു കോമഡി കഥയാ, വാപ്പച്ചി, ഉമ്മച്ചി, ഇക്കാക്ക എല്ലാരും വായിച്ചു, അവര് കുലുങ്ങി, കുലുങ്ങി ചിരിച്ചു, അവസാനം ഇന്റെ കയ്യിൽ തന്ന് ഞാൻ വായിച്ചപ്പോ, ആകെ ഐസ് ആയി പോയി, കവിത എഴുത്തുകാരനാണ് അല്ലേ."
"നിന്നെ കണ്ടത് മുതൽ ഞാനൊരു കവിയായി മാറുകയായിരുന്നു. നിന്നെ അത്രയ്ക്കങ്ങ് നിക്ക് ഇഷ്‌ടമായി, ഇനി പറയൂ, എന്നെ ഇഷ്‌ടായില്ലേ?
"മ്മ്... മ്മ്..."മുംതാ കുറുകികൊണ്ട് പറഞ്ഞു.
"നമ്മൾ നല്ലോണം പരിചയപ്പെട്ടിട്ട് ഇല്ലാലോ? ഇന്നത്തെ ദിവസം നമുക്ക് വെളുക്കുവോളം സംസാരിച്ചിരിക്കാം, പരസ്പരം സ്നേഹം അങ്ങോട്ടും, ഇങ്ങോട്ടും, പകുത്ത് നൽകി കൊണ്ട്, മരണം വരെ അങ്ങോട്ടും, ഇങ്ങോട്ടും, താങ്ങും, തണലുമായി പരസ്പര വിശ്വസത്തോടെ അകമഴിഞ്ഞു സ്നേഹിച്ചു ജീവിക്കാം. എന്താ...."ഷാജഹാൻ മുംതായാട് പറഞ്ഞു.
"ഇന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും വിശ്വാസ വഞ്ചന ചെയ്യില്ല, അങ്ങനെ സംഭവിച്ചാൽ ഞാൻ മയ്യത്ത് ആയിന്നു അർത്ഥം, ഇനി ഇക്ക ഇന്നെ ചതിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഒരിക്കലും ക്ഷമിക്കുകയും ഇല്ല, പിന്നെ ഇക്കയുടെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഉണ്ടാവില്ല," രണ്ട് പേരും അങ്ങോട്ടും, ഇങ്ങോട്ടും പ്രോമിസ് ചെയ്തു കൊണ്ട് ജീവിതം ആരംഭിച്ചു.
ഷാജഹാൻ , ഏക്കർ കണക്കിന് കാപ്പി എസ്റ്റേറ്റിന്റെ ഉടമയായിരുന്നു. അത് കൊണ്ട് തന്നെ എസ്റ്റേറ്റിന്റെ ഉത്തരവാദിത്വം, വിശ്വസ്ഥനായ മാനേജർ 'ബാബുരാജി'നെ ഏല്പിച്ചുകൊണ്ട് ഷാജഹാൻ എപ്പോഴും കുടുംബത്തിനൊപ്പം ആയിരുന്നു.
"ഇക്കാ....കുട്ടിക്കാലത്ത് ഞാൻ വെറുതെ സ്വപ്നം കാണുമായിരുന്നു. എനിക്കൊരു ഷാജഹാൻ എന്ന് പേരുള്ള ആളെ പുതിയാപ്ലയായി കിട്ടണം എന്ന്, എന്നിട്ട് രണ്ടുപേർക്കും, പ്രണയസ്മാരകമായ "താജ്മഹൽ" കാണാൻ പോവണമെന്നുമൊക്കെ."
"നിന്റെ പ്രാർത്ഥന പോലെ ഷാജഹാനെ കിട്ടിയില്ലേ! ഇനിയിപ്പോ നമുക്ക് താജു മഹൽ കാണാനും പോവാലോ! നിന്റെ ആഗ്രഹം സാധിച്ചിട്ടെ... ഇനി ഈ ഇക്കക്ക് ഉറക്കം ഉള്ളൂ..." എന്നൊക്കെ പറഞ്ഞു എങ്കിലും ആ ആഗ്രഹം സാധിക്കാൻ ഷാജഹാന് കഴിഞ്ഞില്ല, എന്നാലും വാക്ക് കൊടുത്തു. 'ഇന്റെ കൊക്കിനു ഒരല്പം ജീവനുണ്ടെങ്കിൽ നിന്നെ ഞാൻ താജ് മഹൽ കാണാൻ കൊണ്ട് പോയിരിക്കും!'എവരെയും അസൂയ പെടുത്തുന്ന സ്നേഹത്തോടെ രണ്ട് പേരും ജീവിച്ചു. വിവാഹം കഴിഞ്ഞു 10 വർഷങ്ങൾ ആയപ്പോഴേക്കും, രണ്ട് ആൺകുട്ടികൾക്കും, ഇളയത് ഒരു പെൺകുട്ടിയും, പൂങ്കാവനത്തിൽ വിരിഞ്ഞിരുന്നു.
ഇക്കാ ഇതാ ആരോ വന്നു വിളിക്കുന്നു. ഉച്ച ഊണ് കഴിഞ്ഞുള്ള മയക്കത്തിലായിരുന്ന 'ഷാജഹാൻ' ഞെട്ടിയുണർന്നു. പോയി നോക്കിയപ്പോ എസ്റ്റേറ്റ് വാച്ചർമാൻ വെപ്രാളപെട്ടു നിൽക്കുന്നു.
"എന്ത് പറ്റി മണിയെ?" അയാൾ ചോദിച്ചു.
"നമ്മുടെ ബാബു സാർ പോയി, അറ്റാക്ക് ആയിരുന്നു, കരച്ചിലോടെ അയാൾ പറഞ്ഞു."
ഞെട്ടലോടെ ഷാജഹാൻ അവിടെ കണ്ട കസേരയിൽ ഇരുന്നുപോയി.
മരനാന്തര ചടങ്ങുകൾ കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴും, അയാളുടെ മനസ്സ് മരവിച്ചപോലെ തന്നെയായിരുന്നു.
"ഇക്കാ...പടച്ചോൻ വിളിക്കുമ്പോ പോണ്ടേ.... ഇങ്ങിനെ വിഷമിച്ചാൽ എന്താ ചെയ്യാ." മുംത പലതും പറഞ്ഞു അയാളെ സമാധാനിക്കാൻ നോക്കി. "ഞാൻ ആലോചിക്കുന്നത് ബാബുവിന്റെ ഫാമിലിയുടെ കാര്യമാ, നാട്ടിൽ നിന്ന് ഒളിച്ചോടിയാ ഇന്റെ അടുത്ത് എത്തിയത്, കുടുംബത്തിൽ നിന്നാണെങ്കിൽ ഒറ്റയാൾ പോലും വന്നതുമില്ല. അവരെങ്ങിനെ ഇനി മുന്നോട്ട് പോകും, കുട്ടികൾ ആണെങ്കിൽ തീരെ ചെറുതും."
"അതിനുള്ള വഴിയൊക്കെ 'പടച്ചോൻ' കാണിച്ചു കൊടുക്കും, ഇങ്ങൾ ഒന്ന് സമാധാനപെട്."
"നമുക്ക് ഒന്ന് അവരുടെ വീട്ടിൽ പോയാലോ? നമ്മല്ലാതെ ആരാ അവർക്കുള്ളത്."
"ഇക്ക പോയാൽ മതി. നമുക്ക് പറ്റുന്ന സഹായം എന്താന്ന് വെച്ചാൽ ചെയ്തു കൊടുക്കാന്നെയ്. അതിനെ കുറിചോർത്ത് ഇങ്ങൾ ബേജാറാവേണ്ട,"
എസ്റ്റേറ്റിന്റെ കോട്ടഴ്സിൽ ആയിരുന്നു അവര് താമസിച്ചിരുന്നത്, അത് കാരണം ഫ്രണ്ട്സും കുറവായിരുന്നു അവർക്ക്, ആകെ കമ്പനി ആയിട്ടുള്ളത് എസ്റ്റേറ്റ് തൊഴിലാളികൾ മാത്രമായിരുന്നു.
ഷാജഹാൻ കോട്ടഴ്സിൽ എത്തിയപ്പോ, ബാബുരാജിന്റെ ഭാര്യ 'സുഹറ' കണ്ണീർ ഉണങ്ങാത്ത മുഖവുമായി, കാളിങ് ബെല്ലിന്റെ ശബ്‌ദം കേട്ടത്തിനാൽ മുൻവശത്തേക്ക് വന്നു. ഷാജഹാനെ കണ്ടപ്പോ അവരുടെ മുഖത്തെ വിങ്ങലിന്റെ കാഠിന്യം വീണ്ടും ഇരട്ടിച്ചു. പിന്നെ ദുഃഖത്തെ വരുതിയിൽ വരുത്തി കൊണ്ട് അവര് പറഞ്ഞു.
"ഷാജഹാനിക്കാ... കയറിയിരിക്ക്."
ഷാജഹാൻ അകത്തേക്ക് കയറി അവിടെ കണ്ട ചൂരൽ കസേരയിൽ ഇരുന്നു. എന്നിട്ട് അകത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.
"നാട്ടിൽ നിന്ന് ആരും വന്നില്ലേ?"
"ഇല്ല... സുഹറ തണുത്ത സ്വരത്തിൽ പറഞ്ഞു.
"അറിയിച്ചിരുന്നില്ലേ...?"
"വിളിച്ചിരുന്നു. ഞങ്ങളെ രണ്ട് പേരുടെയും വീട്ടിൽ നിന്നും പടിയിറക്കിവിട്ടതാണ്. വരുമെന്ന് തോന്നുന്നില്ല."
"ബാബു പോയിയില്ലേ, ഇപ്പോ കുടുംബക്കാർക്ക് ദേഷ്യം ഒക്കെ മാറിയിട്ടുണ്ടാകും."
"ഉപ്പയെ കുറിച്ച് അറിയാഞ്ഞിട്ടാ.... നിക്ക് ഉപ്പയെ കുറിച്ച് ഓർക്കുമ്പോൾ ന്റെ മനസ്സിലേക്ക് ഓടി വരുക 'സ്ഫടികത്തിലെ 'തിലകന്റെ'രൂപമാണ് ഓർമവരുക, ആ കുറുകിയ കണ്ണുകളും, ചൂരൽ വടിയും, മുഴങ്ങുന്ന ശബ്ദവും ഇന്നും ഇന്റെ ഉറക്കം കെടുത്തും."
"അങ്ങനത്തെ ഉപ്പയുടെ മോളാണ്! ഒരു അന്യ മതക്കാരന്റെ കൂടെ ഒളിച്ചോടിയത്? പ്രേമിക്കാൻ പേടി തോന്നിയില്ലേ?"
"സത്യത്തിൽ ആ പട്ടാളചിട്ടയുള്ള വീട്ടിൽ നിന്ന്, ഒരു മോചനത്തിനാണ് ഞാൻ ശ്രമിച്ചത്. അതിന്റെ കൂടെ ചൂടു പിടിച്ച പ്രണയവും."
"ഇനി എന്താ ഭാവിപരിപാടികൾ"
"ഒന്നും അറിയില്ല, ഒരു ജോലി നോക്കണം."
തിരിച്ചു പടിയിറങ്ങുമ്പോൾ, സുഹറയുടെ പകച്ച മുഖം മനസ്സിൽ നിന്ന് മായുന്നതേ ഇല്ലായിരുന്നു. ഭാവി ഒരു വലിയ ചോദ്യചിഹ്‌നമായി നിൽക്കുന്ന ഒരമ്മയും, രണ്ട് പൊടി കുഞ്ഞുങ്ങളും, തന്നാൽ ആവുന്ന എല്ലാ സഹായവും, അവർക്ക് വേണ്ടി ചെയ്യാം, ഒരു വീട് വെച്ചു കൊടുക്കാം, ആ കുടുംബത്തെ സംരക്ഷിക്കാം, എന്നാലും അതിനൊക്കെ ഒരു പരിധിയില്ലേ...
ഈയിടെയായി എസ്റ്റേറ്റിൽ പോവാൻ ഒരുങ്ങുമ്പോൾ ഒക്കെ മുംതാ ചെറുതായി മുറുമുറുക്കാറുണ്ട്. സുഹറയെ കണ്ടിരുന്നോ? സംസാരിച്ചിരുന്നോ? നാട്ടിലേക്ക് പറഞ്ഞു വിട്ടാൽ എന്താണ്, ഇങ്ങനത്തെ കുറെ ചോദ്യങ്ങൾ കൊണ്ട് ഷാജഹാനെ കുഴക്കും. ഒടുവിൽ അവരെ എസ്റ്റേറ്റിൽ നിന്ന് മാറി താമസിക്കാൻ പറയാത്തത് എന്താണ്, എന്നും കൂടിയായപ്പോ ഷാജഹാൻ ആകെ കുഴങ്ങി. സുഹറ കാരണം സ്വന്തം വീട്ടിൽ വഴക്ക് ആരംഭിച്ചപ്പോ, ഒടുവിൽ സഹികെട്ടു ഷാജഹാൻ ഒച്ചവെച്ചു.
"നിന്റെ മനസ്സിൽ ഇത്രമാത്രം വിഷം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല. ആ ആരുമില്ലാത്ത പാവം സ്ത്രീയെ ഒന്ന് സഹായിച്ചാൽ എന്താ കുഴപ്പം."
കുഴപ്പമുണ്ട്, മുംത ചാടി കയറി കൊണ്ട് പറഞ്ഞു. ഒരു പുരുഷന്, ഒരു സ്ത്രീയെ വെറുതെയങ്ങിനെ സഹായിക്കാൻ കഴിയില്ല, സഹായിച്ചു, സഹായിച്ചു അവസാനം നിങ്ങളുടെ മനസ്സിൽ അവൾ കയറി കൂടും."
"കൂടിയാൽ എന്താപ്പം ഇത്ര വലിയ തെറ്റ്," ഷാജഹാൻ ക്ഷോഭം കൊണ്ട് വിറക്കുകയായിരുന്നു.
ഇത് വരെ കാണാത്ത ഒരു മുഖമായിരുന്നു പിന്നെ ഷാജഹാൻ കണ്ടത്, കലി പൂണ്ടു വായിൽ തോന്നിയത് മുഴുവൻ മുംത വിളിച്ചു പറഞ്ഞു. അവസാനം അയാൾ എന്നും തലോടുകയും, സ്നേഹിക്കുകയും ചെയ്തിരുന്ന അയാളുടെ പ്രിയപ്പെട്ട ഭാര്യയുടെ മുഖത്തേക്ക് ഷാജഹാൻ ആഞ്ഞടിച്ചു. അതിനു ശേഷം മുംത ഷാജഹാനോട് മിണ്ടിയിട്ടേ ഇല്ല. ഒരു വീട്ടിൽ പിണക്കത്തോടെ രണ്ട് പേരും അങ്ങോട്ടും, ഇങ്ങോട്ടും, പരസ്പരം, മിണ്ടാതെ പറയാതെ ആറുമാസം, ഇതിന്റെ ഇടയിൽ ഷാജഹാൻ തെറ്റ് ചെയ്തിട്ടില്ലെങ്കിലും, കുറെ വിട്ട് വീഴ്ച നടത്തിനോക്കി. ഒരു കാര്യവുമുണ്ടായില്ല. അങ്ങനെ ഷാജഹാൻ വല്ലാത്തൊരു ഡിപ്രെസനിൽ പെട്ടു. എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു പരന്നു കിടക്കുന്ന ലോകത്തേക്ക് അയാളുടെ മനസ്സ് നീങ്ങി ഇറങ്ങി. ഷാജഹാന് പോവാൻ ഒരു കാരണവും കൂടി ഉണ്ടായിരുന്നു. മുംത പറഞ്ഞത് പോലെ യാകുമോ കാര്യങ്ങൾ എന്ന ഭയം. ഈയിടെയായി എസ്റ്റേറ്റിൽ എത്തുമ്പോൾ തന്നെ കാണുമ്പോൾ സുഹറയുടെ മുഖത്തു കാണുന്ന തിളക്കം അയാൾ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.അയാൾക്കും, അവളെ കാണുമ്പോൾ തന്റെ ബന്ധത്തിൽ പെട്ട ആരെയോ പോലെയും, തുടരെയുള്ള ഈ കണ്ട് മുട്ടലും, അടുപ്പവും, വേണ്ടാത്ത രീതിയിൽ നീങ്ങിയാൽ തന്റെ പ്രിയപെട്ട ഭാര്യക്ക് കൊടുത്ത വാക്ക് പാലിക്കാതെ പോകും. അങ്ങനെ അയാൾ ജീവിതത്തിൽ നിന്ന് ഒളിച്ചോടി.ചിന്തകൾ അയാളെ ഭ്രാന്ത് പിടിച്ചപ്പോ, ആന്റി ഡിപ്രെഷൻ ടാബ്‌ലെറ്റുകൾ അയാൾ വാരി വിഴുങ്ങി, അയാളുടെ ചിന്തകളെ തകർത്തു.ഡൽഹി ഒഴികെ പല സ്ഥലങ്ങളും അയാൾ യാത്ര ചെയ്തു അലഞ്ഞു, ഒരു ഭ്രാന്തനെ പോലെ. എല്ലാം മറന്നു ഉറങ്ങാൻ വേണ്ടി, സ്ലീപ്പിങ് പിൽസുകൾ അയാൾ ഒപ്പം കൂട്ടിയിട്ടുണ്ടായിരുന്നു എല്ലാത്തിനോടും വെറുപ്പ് ആയിപോയിരുന്നു ഷാജഹാന്, താൻ ഈ ഭൂമിയിൽ വസിക്കുന്ന ദിനങ്ങളുടെ, അവസാനം വരെ, തന്റെ കുടുംബമാകുന്ന കൊട്ടാരം ഒരു പോറൽ എൽക്കാതെ ജേതാവിനെ പോലെ സ്വയം നയിച്ചു കൊണ്ട്പോകണമെന്ന് അയാൾ എപ്പോഴും ആഗ്രഹിച്ചിരുന്നു. അത് പൊട്ടി ചിതറിയപ്പൊ അയാൾ തകർന്നു.ഓർമ്മയുള്ള സമയങ്ങളിൽ അയാൾ തന്റെ മുംതക്കും, കുട്ടികൾക്കും വേണ്ടി പ്രാർത്ഥിച്ചു കരഞ്ഞു. ഒടുവിൽ അയാൾ എത്തിപ്പെട്ടത് സ്വന്തം മകനും, സൈക്യാട്രിസ്‌റ്റ് ആയ ഫിർദൗസ് വർക്ക് ചെയ്യുന്ന ഹോസ്‌പിറ്റലിൽ തന്നെയായിരുന്നു. ഉപ്പക്ക് മകനെ മനസ്സിലായില്ലെങ്കിലും, മകന് ഉപ്പയെ പെട്ടെന്ന് മനസ്സിലായി. മകൻ ഉപ്പയെ കൂട്ടി വീട്ടിലേക്ക് വന്നു. മുംത അയാളെ കണ്ട് വാവിട്ടു കരഞ്ഞു പോയി, അയാളും കരയുകയായിരുന്നു. താടിയും, മുടിയും വളർന്ന ആൺകുട്ടികളെയും, വിവാഹപ്രായമെത്തിയ മോളെയും കണ്ട് അയാൾ അന്തംവിട്ട് നിന്നു. കണ്ണീരോടെ മക്കളെ...എന്ന് വിളിച്ചു കൂടെ കൂടെ കരയുമ്പോളും അയാളുടെ ചിന്തകൾ മരവിച്ച പോലെയായിരുന്നു."എന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ?" വിറച്ച ചുണ്ടുകളോടെ അയാൾ മുംതായെ നോക്കി ചോദിച്ചു.
പോലീസ്കാരെയും, ഞങ്ങളെയും പറ്റിച്ചു നിങ്ങൾ എവിടെയാണ് മറഞ്ഞിരുന്നത്?. അയാൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. പിന്നെ അയാൾ മുംതയെയും, കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി താടിയും, മുടിയുമൊക്കെ വെട്ടി ചെറുതാക്കി. മകനായ ഫിർദോസിന്റെ ചികിത്സയിൽ അയാൾക്ക് മനസ്സിനെ അല്പം പിടിച്ചുനിറുത്താൻ കഴിഞ്ഞു.എഞ്ചിനീയർ 'ഫിർജിത്ത്' ഒരിക്കൽ ഉപ്പയോട് ചോദിച്ചു."ഉമ്മച്ചി പറയുമായിരുന്നു, ഉപ്പ വരും , ഒരിക്കലും വരാതിരിക്കാനാവില്ല. ഉമ്മച്ചിക്ക് കൊടുത്ത വാക്ക് നിർവഹിക്കാണെങ്കിലും, എന്ത് വാക്കാ.... ഉപ്പ ഉമ്മച്ചിക്ക് കൊടുത്തത്? "
"അവളെ ഞാൻ താജ് മഹൽകൊണ്ട് പോയി കാണിക്കാമെന്ന്", അയാൾ അല്പം കുസൃതിയോടെ പറഞ്ഞു. വർഷങ്ങൾ എത്രയായി,നമുക്ക് നമ്മുടെ എസ്റ്റേറ്റ് കാണേണ്ടേ... ഇന്റെ കല്യാണത്തെ കുറിച്ചുപോലും ഉപ്പ ചിന്തിച്ചില്ലല്ലോ?മോൾ സുഹാന പരിഭവം പറഞ്ഞു. എത്ര മാത്രം സുന്ദരിയായിരിക്കുന്നു അവൾ.അയാൾ ചിന്തിച്ചു.
നല്ല ഒരു ആലോചന വന്നിട്ടുണ്ട് നമുക്കിവളെ അങ്ങ് കെട്ടിച്ചു വിടാം.ഫിർദോസ്, അനിയത്തിയെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞു.
വേണ്ടാ.... എനിക്കെന്റെ ഉപ്പയുടെ അടുത്ത് കുറെ കാലം കഴിയണം. ഉമ്മ പറഞ്ഞ ആസ്നേഹം നിക്ക് അനുഭവിച്ചറിയണം. എസ്റ്റേറ്റിലേക്ക് എല്ലാവരും പോയപ്പോ, ഷാജഹാൻ അടഞ്ഞു കിടന്നിരുന്ന കോട്ടേഴ്സിലേക്ക് ചോദ്യരൂപേണ നോക്കി. അത് മനസ്സിലാക്കിയ മുംത പറഞ്ഞു.
സുഹറയെ വീട്ടുകാർ വന്നു കൂട്ടികൊണ്ട് പോയി. പിന്നെ ഇന്റെ മേൽനോട്ടത്തിൽ തന്നെയായിരുന്നു എസ്റ്റേറ്റ്.
മുംതയോടത്ത് താജ് മഹൽ കാണാനുള്ള യാത്ര പ്ലാൻ ചെയ്തത്, മക്കൾ മൂന്നുപേരും കൂടിയായിരുന്നു.ഡൽഹിയുടെ മണ്ണിൽ കാലു കുത്തി, താജുമഹൽ ലക്ഷ്യമാക്കി പായുമ്പോൾ, ഷാജഹാന്റെയും, മുംതാസ്ന്റെയും മനസ്സിൽ, പഴയ പ്രണയത്തെക്കാൾ ഇരട്ടിയായി അവരുടെ ഹൃദയത്തിൽ വീണ്ടും പ്രണയം പൂക്കുന്നുണ്ടായിരുന്നു.