പ്രണവനാദം പോലടർന്നുവീണതാം
പ്രണയഭാവുകം തുളുമ്പുമെൻ സ്വരം,
കളഞ്ഞുപോയി നിൻ തുടുത്ത വീണയിൽ
തിരിച്ചുകിട്ടുമോ? ഉടഞ്ഞ വാക്കുകൾ.
ശ്രവണമാതവം തരുന്നമാതിരി
തളിർക്കുമാഹരിനാദവിസ്ഫോടനം,
കറപിടിച്ചൊരാ നിശബ്ദനാളിയിൽ
ഉടഞ്ഞ വാക്കുകൾ തികട്ടിടുന്നതോ?
ശിശിരകാലമോ മറഞ്ഞു, താരണി-
പ്പുലരി കെട്ടുപോയ്, ഗ്രീഷ്മമിളച്ചുപോയ്,
മഴനിലാവിനെ പകലുഭോഗിച്ചു,
പ്രണയചിന്തുകൾ പറഞ്ഞതില്ലവൾ.
കുരുന്നുനാവിലെ വയമ്പു മാഞ്ഞതോ?
തണുത്തുറഞ്ഞതോ? മറന്നുപോയതോ?
പ്രണയപല്ലവി അലിഞ്ഞു പാടുവാൻ
മടിച്ചതെന്തിനെൻ കാവ്യസങ്കല്പമേ?
"നിനക്കുമാത്രമായ് ജനിച്ചതാണിവൾ"
മൊഴിഞ്ഞു മാതുലൻ നീ ജനിച്ചമാത്രയിൽ.
മെനഞ്ഞു അമ്മയും കിളുന്നുമേനിയിൽ
നനുനനുത്തതാം കുളിർപ്പെരുംമഴ.
തിരണ്ടമേനിയിൽ കിനിഞ്ഞചോരപോ-
ലിറുന്നു ഓർമ്മതൻ പൊയ്കമേലവൾമഴ.