ബാല്യത്തിലേക്ക് തിരിച്ചു പോകാൻ
ഞാനെന്റെ തുടയിൽ അമർത്തി നുള്ളി.
കരുവാളിച്ച വേദനയിലൂടെ
ഒരായിരം കുരുത്തക്കേടുകളിൽ ചെന്നു ചാടി.
അവിടെ ഉടഞ്ഞ കളിപ്പാട്ടങ്ങളും,
മേൽക്കാറ്റിൽ നൂലു പൊട്ടിപ്പോയ ഒരു ചുവന്ന പട്ടവും ഉണ്ടായിരുന്നു.
വിളഞ്ഞ വള്ളിച്ചൂരൽ കൊണ്ടടിച്ചപ്പോൾ
തിണർത്ത നടപ്പാതകളിലൂടെ
അനന്തമായ കിളിത്തട്ടു കളങ്ങളിൽ എത്തിച്ചേർന്നു.
അവിടെ രാരിയും, മോഹന മണിയും, ജോസും
കളങ്ങളിൽ നിന്നും കളങ്ങളിലേക്ക് ചാടിക്കൊണ്ടിരുന്നു.
തലയ്ക്കു കിഴുക്കിയപ്പോൾ
അക്കങ്ങൾ കലഹം കൂട്ടിയ നോട്ടു ബുക്കിൽ എത്തിച്ചേർന്നു.
അതിൽ ഒന്നിനോട് ഒന്നു കൂട്ടി, ഒന്നിൽ തന്നെ എത്തുന്ന
പഴയ ഇന്ദ്രജാലം ഉണ്ടായിരുന്നു.
നോവുകളിലൂടെ ഇഴഞ്ഞെത്തിയ പച്ചുറുമ്പുകൾ
നിലം താണു പടർന്ന പറങ്കിമാവിലൂടെ,
ഉച്ച വെയിൽ കായുന്ന കിളിച്ചുണ്ടനിലുടെ,
ഈടിയിൽ നിന്നു വളഞ്ഞു പൊന്തിയ പേരയിലൂടെ
ആകാശത്തേക്ക് ഇഴഞ്ഞു പോകുന്നു.
വേനൽ വറ്റിച്ച തോടുകളിൽ
വരാലുകൾ മഴ കാത്തു കിടക്കുന്നു.
ഈറ്റക്കാടുകളെ ഉലച്ചുകൊണ്ട് ഒരു കാറ്റു കടന്നു പോകുന്നു.
രാ പകുത്തുകൊണ്ട് ഒരു ചങ്ങല മാടൻ
വയൽ വരമ്പിലൂടെ നീങ്ങുന്നു.
അരിമുല്ല പൂത്ത കുറ്റിക്കാടുകളിൽ
ഋതു മന്ദഹസിക്കുന്നു.
സന്ധ്യയെ ഉന്മാദിനിയാക്കി ഒരു പാല പൂക്കുന്നു.
തിരിച്ചറിയാൻ കഴിയാതെ പോയ നോട്ടങ്ങളിൽ
ഒരു വസന്തം കൊഴിഞ്ഞു വീഴുന്നു.